പത്തറുപത്തഞ്ച് ദിവസത്തിലധികം നാടടച്ച് പടയിളക്കിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ വോട്ടുകള്‍ പെട്ടിയില്‍ വീണു. അതിന്റെ സ്ഥിതിയറിയാന്‍ ഇനി ഇരുപത്തിനാലു മണിക്കൂറേയുള്ളൂ. അസാധാരണമായ പ്രചാരണ രീതികളും നിലപാടുകളുമാണ് ഇത്തവണയുണ്ടായത് എന്ന് വ്യക്തം. തുടക്കത്തില്‍നിന്ന് അന്ത്യത്തിലേക്കടുക്കുമ്പോള്‍ ഇരുമുന്നണികളും കൂടുതലും ആക്രമിച്ചത് എന്‍ഡിഎയെയാണ്. അതില്‍തന്നെ ബിജെപിയെ വളഞ്ഞിട്ട് നശിപ്പിക്കുന്ന തരത്തിലായിരുന്നു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാനേ പോവുന്നില്ല എന്നവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഒരുപടികൂടി കടന്ന് അത് അനുവദിക്കില്ലെന്നായി. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് സര്‍വേ വന്നതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു.
എക്സിറ്റ് പോളുകള്‍ നടത്തിയ എല്ലാ ഏജന്‍സികളും ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎയ്ക്ക് സീറ്റുകള്‍ കിട്ടുമെന്ന് പറഞ്ഞതോടെ രാഷ്ട്രീയ കക്ഷികളുടെ നേരത്തെയുള്ള ജുഗുപ്സാവഹമായ രാഷ്ട്രീയ സംസ്കാരം ചാനല്‍ തമ്പുരാക്കന്മാര് ഏറ്റെടുത്ത് തിണ്ണമിടുക്ക് കാട്ടിത്തുടങ്ങി. നിഷ്പക്ഷതയ്ക്ക് പേരുകേട്ടതെന്ന് അഭിമാനിക്കുന്ന മാതൃഭൂമി ചാനലിലെ അഹന്തയും ഔദ്ധത്യവും മാത്രം കൈമുതലായ അവതാരകന്റെ കഴിഞ്ഞ ദിവസത്തെ ബിജെപിയോടുള്ള നിലപാടുകള്‍ ഞെട്ടിക്കുന്നതായിരുന്നു. എക്സിറ്റ് പോളില്‍ സീറ്റുനേടുമെന്ന പ്രവചനം അയാളെ തികച്ചും അസ്വസ്ഥപ്പെടുത്തുന്ന രീതിയിലാണ് മൈതാനപ്രസംഗമുണ്ടായത്. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായം തേടുന്ന അവസരത്തില്‍ ”ബിജെപിയെന്ന ആശങ്കയെ നിങ്ങള്‍ എങ്ങനെ പ്രതിരോധിക്കും, ഈ അപകടത്തില്‍നിന്ന് എങ്ങനെയാണ് നിങ്ങള്‍ കേരളത്തെ രക്ഷിക്കാന്‍ പോകുന്നത്” എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍.
വാസ്തവത്തില്‍ ഏതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വേദിയില്‍ കയറിയിരുന്ന് പുലമ്പുന്നതുപോലെയാണ് മര്യാദകെട്ട തരത്തില്‍ അവതാരകനായ വേണു സംസാരിച്ചത്. എന്നുമുതലാണ് ഇയാള്‍ കേരളത്തിന്റെ മനസ്സാക്ഷിയെ മൊത്തത്തില്‍ വിലയ്ക്കുവാങ്ങിയിരിക്കുന്നത്? ആര്ക്കുവേണ്ടിയാണിയാള് കങ്കാണിപ്പണി നടത്തുന്നത്! മാധ്യമപ്രവര്‍ത്തനം എന്നാല്‍ നാലാംകിട ഗുണ്ടാ പ്രവര്‍ത്തനമാണെന്ന് ഏത് ജേര്‍ണലിസം കോളജില്‍ നിന്നാണ് ഇയാള്‍ പഠിച്ചിറങ്ങിയത്? രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയെ ആശങ്കയായും അപകടമായും വിലയിരുത്തുന്ന മ്ലേച്ഛ മാധ്യമപ്രവര്‍ത്തനത്തിന്റെ ദല്ലാള്‍ മുഖമാണ് പ്രസ്തുത അവതാരകനിലൂടെ കാണാനായത്. അതിനെതുടര്‍ന്ന് കനത്ത പ്രതികരണങ്ങല്‍ തന്നെ ചാനലിലേക്കുണ്ടായെന്നാണറിയാന് കഴിഞ്ഞത്.
തരാതരംപോലെ നിറംമാറാനുള്ള കഴിവ് മാധ്യമപ്രവര്‍ത്തനത്തിന് അവശ്യം ആവശ്യമാണെന്ന് നിഷ്പക്ഷ വ്യക്തികള്‍ ധരിച്ചുവശായിപ്പോവുന്ന തരത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണോ ജേര്‍ണലിസം? ചാനല്‍ ചര്‍ച്ചകള്‍ക്കിടയില്‍ നിഷ്പക്ഷതയോടെ കാര്യങ്ങളുടെ ഗൗരവം ചോര്‍ത്തിയെടുത്ത് പ്രേക്ഷകര്‍ക്കു നല്‍കുകയും അഭിപ്രായ സ്വരൂപീകരണം നടത്തുകയും ചെയ്യേണ്ടവര്‍ നേരിട്ട് കളത്തിലിറങ്ങി കളിക്കുക മാത്രമല്ല, നിയമവിധേയമായി കളിക്കുന്നവരെ പുറകിലൂടെ ചവിട്ടിവീഴ്ത്തുകയും ചെയ്യുന്നത് ഏത് മ്ലേച്ഛനീതിയുടെ പിന്‍ബലത്തിലാണ്? മറ്റൊരു പാര്‍ട്ടിയെക്കുറിച്ചാണ് അങ്ങനെയൊരു ആരോപണം ഉന്നയിച്ചിരുന്നതെങ്കില്‍ പിന്നീടൊരക്ഷരം പറയാന്‍ ആ നാവു പൊങ്ങുമായിരുന്നോ?
അസഹിഷ്ണുതയ്ക്കും അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ക്കുമെതിരെ കിട്ടാവുന്ന സകല നാവുകള്‍കൊണ്ടും സംസാരിക്കുന്നവര്‍ എന്തേ ബിജെപി ജനാധിപത്യ കേന്ദ്രങ്ങളില്‍ എത്തുന്നതില്‍ ഇത്രമാത്രം അസഹിഷ്ണുക്കളാവുന്നു? ആരുടെ അജണ്ടയാണിവര്‍ നിഷ്പക്ഷതയുടെ ലേബലൊട്ടിച്ച് ചന്തയില്‍ കൂട്ടിയിട്ട് വില്‍പ്പന നടത്തുന്നത്. ഇത്തരക്കാരുടെ ഔദാര്യമോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹായമോ കൊണ്ടല്ല ബിജെപിയും എന്‍ഡിഎയും ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടുന്നത്. ഇത്തരക്കാരുടെ തറവാട് സ്വത്ത് ഭാഗംവെച്ചതിന്റെ പങ്കുകൊണ്ടല്ല കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ അടുക്കളയില്‍ അരി വേവുന്നത്. ഇതൊക്കെ മനസ്സിലാക്കാന്‍ മാത്രമുള്ള സാമാന്യവിവരം ജേര്‍ണലിസം ക്ലാസുകളില്‍നിന്നു മാത്രമല്ല സാധാരണ സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നുതന്നെ ലഭിക്കേണ്ടതാണ്. അതിന്റെ സ്ഥാനത്ത് പാര്‍ട്ടി ക്ലാസുകളും യജമാന ഭക്തിയുമായാല്‍ ഇതിനെക്കാള്‍ അറപ്പുളവാക്കുന്ന സംഭവ വികാസങ്ങള്‍ ഉണ്ടാവാം.
എക്സിറ്റ്പോളിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിച്ചവര്‍ ഇനി യഥാര്‍ത്ഥ ഫലം പുറത്തുവരുമ്പോള്‍ എന്തൊക്കെയാവും പറയുകയെന്ന ആശങ്കയാണുള്ളത്. ഏതെങ്കിലും പാര്‍ട്ടിയുടെ കങ്കാണിപ്പണിയായി ആങ്കര്‍ ദൗത്യം ഏറ്റെടുത്തവര്‍ ചര്‍ച്ചയ്ക്കോ വാര്‍ത്തയ്ക്കോ മുമ്പ് പേരുപറയുന്ന ആദ്യനിമിഷംതന്നെ തന്റെ പാര്‍ട്ടി നിലപാടും പറയുന്നതാവും നന്ന്. ഇല്ലെങ്കില്‍ പാര്‍ട്ടി ഗുണ്ടകളുടെ തനതുസ്വഭാവം അവരിലേക്കും പടര്‍ന്നുകയറുമെന്ന് പറയാന്‍ ഞങ്ങള്‍ ഈ അവസരം വിനിയോഗിക്കുകയാണ്.
മാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖശോഭ കെടുത്തുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള ജൈവലായനി അതാത് മാധ്യമസ്ഥാപനങ്ങള്‍ ഉണ്ടാക്കി വെക്കുന്നതാവും നല്ലത്. ഇല്ലെങ്കില്‍ പ്രബുദ്ധരായ ജനങ്ങള്‍ ജനാധിപത്യ രീതിയിലൂടെ പ്രതിരോധത്തിനൊരുങ്ങുന്ന കാലം അതിവിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: