ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 22-23 തീയതികളില്‍ ഇറാനില്‍ സന്ദര്‍ശനം നടത്തും. ഡോളറിന് പകരം ഭാരതരൂപയില് എണ്ണക്കച്ചവടം നടത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ കരാര്‍ യാഥാര്‍ത്ഥ്യമായേക്കും. രൂപയുടെ മൂല്യത്തില്‍ വന്‍വര്‍ദ്ധനവിന് വഴിവെയ്ക്കുന്ന നടപടിയാകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനും ഇറാനില്‍ എണ്ണപ്പാടങ്ങള്‍ ഏറ്റെടുത്ത് സ്വയം ഉല്‍പ്പാദനം നടത്തുന്നതിനുള്ള പദ്ധതിക്കും മോദിയുടെ സന്ദര്‍ശനത്തില്‍ അനുമതിയാകും. ചൈനയ്ക്ക് പിന്നില്‍ ഇറാനില്‍ നിന്നും ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഭാരതം.
ഇറാനിലെ ചബ്ബാര്‍ തുറമുഖ വികസനത്തിനുള്ള ഭാരത സഹായവും മോദിയുടെ സന്ദര്‍ശനത്തിലുണ്ടാകും. ഇറാന് പ്രസിഡന്റ് ഡോ. ഹസ്സന് റോഹനിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഇറാനിലേക്ക് യാത്രതിരിക്കുമെന്ന് ഇന്നലെയാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്.
നേരത്തെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറാനിലെത്തി മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് എന്നിവരും ഇറാനില്‍ സന്ദര്‍ശനം നടത്തി തന്ത്രപ്രധാന കരാറുകളുടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എണ്ണവാങ്ങിയ വകയില്‍ ഇറാന് നല്‍കാനുള്ള 6.5 ബില്യണ്‍ ഡോളറിന്റെ കുടിശിക നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ ബന്ധങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊര്‍ജ്ജ സഹകരണത്തിനും ഉഭയകക്ഷി ബന്ധത്തിന്റെ വിപുലീകരണത്തിനും മോദിയുടെ ഇറാന് സന്ദര്‍ശനം സഹായിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: