തിരുവനന്തപുരം: ജില്ലയില്‍ വേനല്‍മഴ ശക്തമായതോടെ തലസ്ഥാന വാസികള്‍ പകര്‍ച്ച വ്യാധി ഭീഷണിയില്‍. ഇന്നലെ ഉച്ചവരെ തുടര്‍ച്ചയായ മഴയാണ് ജില്ലയുടെ മിക്ക ഭാഗങ്ങളിലും ലഭിച്ചത്. കനത്ത മഴയില്‍ ഏറെ നാഷനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതും നഗരത്തില്‍ കൂനകൂട്ടിയിരിക്കുന്ന മാലിന്യങ്ങള്‍ റോഡിലേക്ക് പരന്നതോടെ കാല്‍നടയാത്രക്കാരും തലസ്ഥാനനഗരത്തിലെ കോളനി വാസികളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇന്നലെ പെയ്ത കനത്ത മഴയില്‍ ഓട നിറഞ്ഞ് മാലിന്യങ്ങള്‍ റോഡിലേക്കൊഴുകി. ചെങ്കല്‍ചൂളയിലും കരിമഠം കോളനിയിലും മലിനജലം വീടുകളുടെ അടുക്കളവരെയെത്തി. മഴക്കാലമടുത്തെന്ന മുന്നറയിപ്പ് നഗരസഭ അവഗണിച്ചതോടെ തലസ്ഥാനനഗരം പകര്‍ച്ച വ്യാധി ഭീഷണിയിലകപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് ആഴ്ചകള്‍ക്കു മുമ്പേ ഉണ്ടായിരുന്നുവെങ്കിലും നഗരസഭ അത് അവഗമിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണം ആരംഭിക്കാന്‍ നഗരസഭ അധികൃതര്‍ തയ്യാറായില്ല. ചെറിയൊരുമഴ പെയ്താല്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന മരുതുംകുഴി, ശാസ്തമംഗലം, ഇടപ്പഴഞ്ഞി, ചെങ്കല്‍ ചൂളയിലെ രാജിജിനഗര്കോളനി, കരിമടം കോളനി എന്നിവിടങ്ങളിലൊന്നും മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയായിട്ടില്ല. ഓടകള്‍ മാലിന്യകൂമ്പാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നിരവധി തവണ പരാതിനല്‍കിയിട്ടും നഗരസഭ തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിക്കാര്‍ പറയുന്നു.
കനത്ത മഴയില്‍ ജില്ലയിലെ മറ്റിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. തിരുമല പള്ളിമുക്കില്‍ കാറിന് മുകളില്‍ മരം വീണ് കാര്‍ പൂര്‍ണമായും തകര്‍ന്നു. ശ്രീകാര്യം ശ്രീധന്യ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഡോ. അനിതയുടെ കാറിന് മുകളിലാണ് മരം വീണത്. മരം വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ഇവിടെ ഗതാഗത തടസ്സം ഉണ്ടായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ മഴ മിക്കയിടങ്ങളിലും തുടരുകയാണ്. ചിലയിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. ജലാശയങ്ങളും തോടുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി തുടങ്ങിയ ഓപ്പറേഷന് അനന്ത എങ്ങുമെത്താത്താണ് വെള്ളക്കെട്ടിനു കാരണം. കിഴക്കേകോട്ടയിലും തമ്പാനൂരും പണി പൂര്ത്തിയാകാറായതിനാല് വെള്ളക്കെട്ടിന് അല്പമെങ്കിലും കുറവുണ്ടായി. അതേസമയം അടുത്തിടെ സര്‍വീസ് ആരംഭിച്ച കരമന-കളിയിക്കാവിള റോഡിലും കാരയ്ക്കാമണ്ഡപത്തും വലിയ വെള്ളക്കെട്ടുണ്ടായി.
നാശനഷ്ടങ്ങളുടെ കണക്കുകള്‍ തുടര്‍ദിവസങ്ങളില്‍ ലഭ്യമാകും. തീരദേശ മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍. വലിയതുറ, അടിമലത്തുറ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 22 കുടുംബങ്ങളാണ് വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ജില്ലകള്‍ക്ക് താത്കാലിക ആശ്വാസമായി 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈമാസം 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. സഹായം ആവശ്യമുള്ളവര്‍ക്കായി കലക്ടറേറ്റില്‍ കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. 0471 230045 ആണ് കണ്ട്രോള് റൂം നമ്പര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: