കൊച്ചി: കേരളത്തില്‍, പ്രത്യേകിച്ച് തെക്കന്‍-മധ്യ കേരളത്തില്‍, തിങ്കളാഴ്ച രാത്രി മുതല്‍ കനത്ത മഴ. ഇന്നലെ വൈകിട്ടും പലയിടങ്ങളിലും മഴ ശമിച്ചിട്ടില്ല. മഴ കനത്തതോടെ മിക്ക തീരദേശ മേഖലകളിലും കടലാക്രമണം രൂക്ഷമായി. തിരുവനന്തപുരം വലിയതുറ ഭാഗത്ത് ഇരുനൂറോളം വീടുകളാണ് കടലാക്രമണത്തില്‍ തകര്‍ന്നത്.കൊച്ചി, ആലപ്പുഴ ജില്ലകളുടെ തീരദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്.
മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് വഴിയൊരുക്കിയത്.
തിരുവനന്തപുരത്ത് 66.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പുനലൂരില്‍ 45.3 മില്ലിമീറ്ററും കൊച്ചിയില്‍ 19.6 മില്ലീമീറ്ററും ആലപ്പുഴയില്‍ 05.8 മില്ലീമീറ്റര്‍ മഴയുമാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിക്കഴിഞ്ഞു. തമിഴ്നാട്ടിലും കനത്ത മഴയാണ്. ചെന്നൈയിലാണ് കൂടുതല്‍ മഴ. 2010നുശേഷം ഒരു ദിവസം ചെന്നൈയില്‍ ഇത്രയേറെ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. തിങ്കളാഴ്ച രാവിലെ എട്ടര മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടര വരെയായി 67 മില്ലീമീറ്റര്‍ മഴയാണ് ചെന്നൈയില്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: