ന്യൂദല്‍ഹി: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധ വിമാനമായ തേജസില്‍ വ്യോമസേനാ മോധാവി എയര്‍ ചീഫ്മാര്‍ഷല്‍ അരൂപ് രാഹ പരീക്ഷണ പറക്കല്‍ നടത്തി. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെവിമാനത്താവളത്തില്വച്ചാണ്വ്യോമസേനാ മേധാവി തേജസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതാദ്യമായിട്ടാണ്ഒരുവ്യോമസേനാ മോധാവി തേജസില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്. വിമാനം പൂര്‍ണ്ണ സജ്ജമാണെന്നും ഭാരതത്തിന്റെ നാവികചരിത്രത്തില്‍ തേജസ് പുതിയ അധ്യായമാണെന്നും അരുപ് രാഹ പരീക്ഷണ പറക്കലിന് ശേഷം പ്രതികരിച്ചു.
തദ്ദേശീയമായി വികസിപ്പിച്ച തേജസ്സിന്റെ ആദ്യ സ്ക്വാഡ്രന്‍ 2016 ജൂലൈ ഒന്നിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് വ്യോമസേനയ്ക്ക്കൈമാറും. 80 അത്യാധുനിക തേജസ്സ് വിമാനങ്ങള്ക്ക്കൂടി വ്യോമസേന ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. തേജസിന്റെ വരവോടെ വ്യോമസേനയിലെ ലഘുയുദ്ധവിമാനങ്ങളുടെ കുറവ് നികത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന ഒറ്റ എഞ്ചിന് ലഘുയുദ്ധ വിമാനമായ തേജസിന് ആ പേരിട്ടത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ്. 1980കളിലാണ് ഭാരതം ലഘുയുദ്ധ വിമാനങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നത്.
മാരുത് യുദ്ധ വിമാനങ്ങള്‍ക്ക് ശേഷം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. 2011ല്‍ വ്യോമസേനാ പൈലറ്റുമാര്‍ക്കായി തേജസ് പരിശീലനത്തിന് കൈമാറിയിരുന്നു. എന്നാല്‍ വരുന്ന ജൂലൈ മാസത്തോടെ മാത്രമേ സമ്പൂര്‍ണ്ണമായി തേജസ് വ്യോമസേനയുടെ ഭാഗമാകൂ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ആദ്യ തേജസ് സ്ക്വാഡ്രണ്‍ ക്യാമ്പ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: