ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന ഭൂപട ബില്ലിനെതിരെ പാക്കിസ്ഥാന് യുഎന്നിനെ സമീപിച്ചു. പാക് അധീന കാശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവ ഭാരതത്തിന്റെ ഭാഗങ്ങളല്ലാതെ ചിത്രീകരിക്കുന്നതിനെ കര്‍ശനമായി തടയുന്നതിനായിട്ടാണ് പുതിയ നിയമം നിര്‍മ്മിക്കുന്നത്. ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന ശക്തമായ മറുപടി പാക്കിസ്ഥാന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന് നിരന്തരം ഭാരതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രവിദേശകാര്യവക്താവ് വികാസ് സ്വരൂപ് കുറ്റപ്പെടുത്തി. ഭൂപടബില് ഭാരതത്തിന്റെ തികച്ചും ആഭ്യന്തരമായ നിയമനിര്‍മ്മാണ വിഷയമാണ്. ഇതില്‍ പാക്കിസ്ഥാനെന്ത് കാര്യം. ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഭാരതത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്. ഭാരതം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സജ്ജമാകുമ്പോഴൊക്കെ ഇത്തരത്തിലുള്ള പ്രസ്താവനകളുമായി പാക്കിസ്ഥാന് രംഗത്തെത്തുമെന്നും വികാസ് സ്വരൂപ് കുറ്റപ്പെടുത്തി.
ഭാരതത്തിന്റെ പുതിയ ഭൂപട ബില്ലിനെതിരെ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യമാണെന്ന ആവശ്യവുമായാണ് നേരത്തെ പാക്കിസ്ഥാന് രംഗത്തെത്തിയത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഭാരതം നടത്തുന്നതെന്നും പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അനുമതിയില്ലാതെ തന്ത്രപ്രധാന മേഖലകളുടെ ആകാശദൃശ്യം പകര്‍ത്തുന്നതിന് 7വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ചുമത്തുന്ന പുതിയ നിയമത്തില്‍ പിഒകെ, അരുണാചല്‍ തുടങ്ങിയ പ്രദേശങ്ങളുടെ അവ്യക്തമായ ഭൂപടം നിര്‍മ്മിക്കുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. രാജ്യത്തെ നിരവധി പ്രസിദ്ധീകരണങ്ങള്‍ അപൂര്‍ണ്ണവും വികൃതവുമായ ഭാരത ഭൂപടം ചിത്രീകരിച്ചുവരുന്ന സാഹചര്യത്തില്‍ വരുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന് ബില്‍ സഭയില്‍ അവതരിപ്പിക്കാനാണ് കേന്ദ്രതീരുമാനം.
തവണ ഗൂഗിള്‍ എര്‍ത്ത് പോലുള്ള സൈറ്റുകള്‍ വരെ ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശം തെറ്റായ രീതിയില്‍ രേഖപ്പെടുത്തിയിരുന്നു. പുതിയ നിയമം വരുന്നതോടെ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാനാവില്ല. രാജ്യത്തിന്റെ പരമാധികാരത്തെയും സ്വാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ അനുവദിക്കില്ലെന്നും നിയമത്തില്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ അപൂര്‍ണ്ണമായ ഭൂപടം പ്രചരിപ്പിക്കുന്നതും നിയമത്തിന് കീഴില്‍ വരും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ നിയമപരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രം എടുക്കുന്നതിന് സര്‍ക്കാര്‍ സമിതിയില്‍ നിന്നും അനുമതി നേടണമെന്ന് നിയമം പറയുന്നു. ഉപഗ്രഹങ്ങള്‍, വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ബലൂണുകള്‍, മറ്റു മാര്‍ഗ്ഗങ്ങള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്തെ ഏതെങ്കിലും പ്രദേശത്തിന്റെ ആകാശദൃശ്യം ചിത്രീകരിച്ചാല്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: