ന്യൂദല്‍ഹി: മെഡിക്കല്‍-ദന്തല്‍ കോളേജുകളിലേക്കുള്ള പ്രവേശനം നേടാന്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. പതിനാലോളം സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം “നീറ്റ്” നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നും സംസ്ഥാനങ്ങള്‍ ചൂണ്ടി കാട്ടി
ഈ വര്‍ഷം മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് ) എഴുതണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം 11 നാണ് ഉത്തരവിട്ടത്. ഈ ഉത്തരവില്‍ പല സംസ്ഥാനങ്ങള്‍ക്കും വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും എം.പി മാരും നീറ്റിനെതിരെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പ്രാദേശിക ഭാഷകളില്‍ പ്ലസ് ടു തലം വരെ പഠിച്ചവര്‍ക്കും ഗ്രാമീണ മേഖലകളില്‍ നിന്ന് വരുന്നവര്‍ക്കും ഏകീകൃത രൂപത്തിലുള്ള പരീക്ഷ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: