കക്കട്ടില്‍: നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മലമ്പ്രദേശമായ കുമ്പളച്ചോലയിലും സമീപപ്രദേശങ്ങളായ കമ്മായി, താനിയുള്ളപൊയില്‍, പാറവട്ടം എന്നിവിടങ്ങളില്‍ കാറ്റ് വന്‍നാശം വിതച്ചു. പലവീടുകളുടെയും മുകളില്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു. വന്മരങ്ങള് വീണതിനുപുറമെ തെങ്ങ്, കവുങ്ങ്, വാഴ മുതലായ കാര്‍ഷികവിളകള്‍ക്കും നാശം സംഭവിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് കാറ്റ് ആഞ്ഞുവീശിയത്. പാറവട്ടത്ത് പൈമ്പിളിക്കണ്ടി വാസു, ഭാര്യ സൗമ്യ, രണ്ട് മക്കള്‍ എന്നിവര്‍ കിടന്നുറങ്ങുകയായിരുന്ന ഷെഡ്ഡിന് മുകളില്‍ സമീപത്തുള്ള തെങ്ങ് കടപുഴകി വീണെങ്കിലും ഇവര്‍ അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. ഷെഡ് പൂര്‍ണമായും തകര്‍ന്നു. പള്ളിയറപ്പൊയില് കരുണന്റെ രണ്ട്നില വീടിന് മുകളില്‍ ഇരുമ്പുപൈപ്പും ആലൂമിനിയം ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. താനിയുള്ളപൊയില്‍ മാതയുടെ വീടിന്റെ ഒരു ഭാഗം മരംവീണ് തകര്‍ന്നു. പത്തോളം വൈദ്യുത തൂണുകള്‍ തകര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ റവന്യൂ ഉദ്യോഗസ്ഥരും മറ്റധികൃതരും ഇതുവരെയും സ്ഥലം സന്ദര്‍ശിച്ചിട്ടില്ല.
കുമ്പളച്ചോല, താനിയുള്ളപൊയില്‍, പാറവട്ടം എന്നിവിടങ്ങളില്‍ വീശിയടിച്ച കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് നാദാപുരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.പി. രാജന് ആവശ്യപ്പെട്ടു. നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ എം.പി. രാജനും സംഘവും സന്ദര്‍ശിച്ചു. ആര്‍എസ്എസ് നാദാപുരം താലൂക്ക് സംഘചാലക് ഗംഗാധരന് മാസ്റ്റര്‍, എ.പി. കണാരന്, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി പി. ഇ. രാജേഷ്, താലൂക്ക് വൈസ്പ്രസിഡന്റ് സി.പി. കൃഷ്ണന്, ബിജെപി ജില്ലാകമ്മിറ്റിയംഗം കെ.ടി.കെ. ചന്ദ്രന്, പി.എം. ബിജു തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: