അഹമ്മദാബാദ്: ഗോദ്രാ തീവണ്ടി ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്‍ പിടിയില്‍. ഫറൂഖ് ഭാനയെന്ന പ്രതിയെയാണ് ആക്രമണവുമായി ബന്ധപ്പെട്ട് 14 വര്‍ഷത്തിന് ശേഷം പിടികൂടിയത്. ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഫറൂഖിനെ പിടികൂടിയത്. ഗോദ്ര സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ഫറൂഖ്.
2002 ഫെബ്രുവരി 27നാണ് ഗോദ്രാ തീവണ്ടി ആക്രമണമുണ്ടാകുന്നത്. ഗോദ്രയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെയായി സബര്‍മതി എക്സ്പ്രസാണ് ആക്രമിക്കപ്പെട്ടത്. തീവണ്ടി അഗ്നിക്കിരയാക്കുകയായിരുന്നു. 59 യാത്രക്കാരാണ് ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. തീവണ്ടി ആക്രമണത്തെ തുടര്‍ന്ന് ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായുണ്ടായ ആക്രമണങ്ങളില്‍ 1000 പേരും കൊല്ലപ്പെട്ടിരുന്നു.
ഗോദ്ര ദുരന്തവുമായി ബന്ധപ്പെട്ട് 2011 ഫെബ്രുവരിയില്‍ കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തത്തിനും ശിക്ഷിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: