ആലപ്പുഴ: രണ്ടു ദിവസത്തെ ആകാംഷയ്ക്ക് അറുതി, ജനവിധി ഇന്ന് അറിയാം. എക്സിറ്റ്പോളുകള്ക്കും പ്രവചനങ്ങള്‍ക്കും ഇന്ന് രാവിലെ പത്തു മണിയോടെ ആയുസ്സ് അവസാനിക്കും. ജില്ലയില്‍ മുന്നണി വ്യത്യാസമില്ലാതെ എല്ലാ സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ പോളിങിലുണ്ടായ നേരിയ വര്‍ദ്ധനവ് ആര്‍ക്ക് തുണയാകുമെന്ന് ഇന്ന് വ്യക്തമാകും.
ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയരുകയാണുണ്ടായത്. നിലവില്‍ ഈ രണ്ടു മണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് സിപിഎം എംഎല്‍എമാരാണ്. ജില്ലയില്‍ ഏഴു മണ്ഡലങ്ങളില്‍ ജയം ഉറപ്പാണെന്നാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. യുഡിഎഫാകട്ടെ അഞ്ചു മണ്ഡലങ്ങളിലെങ്കിലും വിജയിക്കുമെന്ന് അവകാശപ്പെടുന്നു. ചെങ്ങന്നൂര്‍, മാവേലിക്കര, കുട്ടനാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ വിജയം ഉറപ്പിക്കുന്നു.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും, പിന്നീട് പ്രചാരണ രംഗത്തുണ്ടായ മേല്‍ക്കെയും, കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങളും, പ്രധാന മന്ത്രി അടക്കമുള്ളവരുടെ സാന്നിദ്ധ്യവും എന്‍ഡിഎയ്ക്ക് തുണയാകും. ബിജെപി ജയിക്കുമെന്ന് ഭീതിപ്പെടുത്തി ന്യൂനപക്ഷ മതവിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇടതുവലതു മുന്നണികളുടെ അവകാശവാദങ്ങളുടെ അടിസ്ഥാനം. ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഇരുമുന്നണികളിലും, സിപിഎമ്മിലും, കോണ്‍ഗ്രസിലും കലാപം ഉറപ്പായി കഴിഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസുമായി അവിശുദ്ധ സഖ്യം അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലുണ്ടായിരുന്നുവെന്ന് തുടക്കം മുതല്‍ പ്രചാരണം ഉണ്ടായിരുന്നു. അമ്പലപ്പുഴയില്‍ ജനതാദളിനെ കോണ്‍ഗ്രസും, ഹരിപ്പാട്ട് സിപിഎയെ സിപിഎമ്മും കൈവിട്ടായിരുന്നു വോട്ടുകള്‍ മറിച്ചത്.
കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ സിപിഎമ്മിലെ ഒരു വിഭാഗവും, ആലപ്പുഴയില്‍ മറുപക്ഷവും നടത്തിയ രഹസ്യനീക്കങ്ങളും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. രണ്ടര മാസത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് സമാപനം കുറിക്കുമ്പോള്‍ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ചക്കളത്തിപോരാട്ടങ്ങള്ക്കും ഇന്ന് അരങ്ങുണരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: