ഹനുമാന് തടാകത്തില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോള്‍ അതിഭയങ്കരിയായ ഒരു മകരി (മുതല) കാലില്‍ പിടികൂടി. ഹനുമാന് അതിനെപ്പിടിച്ച് വായുടെ രണ്ടുവശത്തുമായി ബലം പ്രയോഗിച്ച് വലിച്ച് രണ്ടായി പിളര്‍ന്നു. ആ സമയത്ത് മുതലയുടെ ഉള്ളില്‍നിന്നും ദിവ്യസ്വരൂപത്തോടെ ഒരപ്സരസ്സ് പുറത്തുവന്നു. അവള് ഹനുമാനെ തൊഴുതുകൊണ്ട് പറഞ്ഞു.
”ധന്യമാലി എന്ന് അപ്സരസ്സാണു ഞാന്‍. വിശ്വാമിത്ര മഹര്‍ഷി ശപിച്ചതിനാല്‍ മുതലയായിതീര്ന്നതാണ്. എനിക്കിപ്പോള്‍ ശാപമോക്ഷം കിട്ടി. നീ കണ്ട ആശ്രമം കാലനേമിയുടെ മായയാണ്. നീ ഔഷധവും കൊണ്ട് ചെല്ലുന്നതു തടയാന്‍ രാവണന് പറഞ്ഞുവിട്ടതാണ്. നീ വേഗം അവനെ വധിച്ച് ഋഷാദ്രിയില് നിന്ന് മൃതസഞ്ജീവിനിയുമായി പോകുക.
രാക്ഷസവംശത്തെ ഒടുക്കാന്‍ രാമനെ സഹായിക്കുക.” എന്നുപറഞ്ഞ് അപ്സരസ്സ് ബ്രഹ്മലോകത്തിലേക്കുപോയി.
ഹനുമാന് കാലനേമിയുടെ അടുത്തെത്തി. എന്താ വൈകിയത്. വേഗം വാ മന്ത്രദീക്ഷ തരട്ടെ എന്നുപറഞ്ഞ കാലനേമിയെ മുഷ്ടി ചുരുട്ടി ഒരിടി കൊടുത്തു. അയാള്‍ മരിച്ചു വീണപ്പോള്‍ ആശ്രവും അപ്രത്യക്ഷമായി. ഹനുമാന് ഋഷാദ്രിയില് എത്തിച്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: