ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു (മെയ് 19) രാവിലെ എട്ടിന് ആരംഭിക്കും. ഒന്‍പത് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആലപ്പുഴ നഗരത്തിലെ രണ്ട് കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. ആലപ്പുഴ തിരുവമ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലും ആലപ്പുഴ കളര്‍കോട് എസ്.ഡി. കോളജിലും. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ കളര്‍കോട് എസ്.ഡി. കോളജിലുമാണ് എണ്ണുന്നത്. വോട്ടെണ്ണലിനായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.
രാവിലെ ആറുമണിയോടെ വോട്ടെണ്ണുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഓരോ മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളുകള്‍ ക്രമീകരിക്കും. അമ്പലപ്പുഴയില്‍ മാത്രം 13 ടേബിളുകളിലാണ് എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് പ്രത്യേക ടേബിള്‍ ഉണ്ടാകും. ഒരു ടേബിളില്‍ മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരുണ്ടാകും. എല്ലാ മണ്ഡലങ്ങളിലെയും വോട്ടുകള്‍ ഒരേ സമയമാണ് എണ്ണിത്തുടങ്ങുന്നത്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുന്നത്. അരമണിക്കൂറിനുശേഷമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തീരുന്നതിനു മുന്‍പ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ക്കും. അവസാനത്തെ രണ്ടു റൗണ്ടിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കും.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ക്കും തിരിച്ചറിയല്‍ രേഖയും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള പ്രത്യേക പാസും വേണം. ഒരു ടേബിളില്‍ ഒരു സ്ഥാനാര്‍ഥിയുടെ ഏജന്റായി ഒരാള്‍ മാത്രമേ നില്ക്കാന് പാടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: