കുന്‍ഷാന്‍ (ചൈന): വനിതകള്‍ക്കായുള്ള യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പരാജയം. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ ജപ്പാനാണ് ഇന്ത്യന്‍ വനിതകളെ 3-2ന് കീഴടക്കിയത്.
ആദ്യ രണ്ട് സിംഗിള്‍സുകളില്‍ സൈന നെഹ്വാളും പി.വി. സിന്ധുവും വിജയിച്ച് ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഡബിള്‍സും ഒരു സിംഗിളും പരാജയപ്പെടുകയായിരുന്നു.
ആദ്യ സിംഗിള്‍സില്‍ സൈന ജപ്പാന്റെ നൊസൊമി ഒകുഹാരയെ 21-6, 21-18 എന്ന ക്രമത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തു. രണ്ടാം സിംഗിള്‍സില്‍ പി.വി. സിന്ധു 21-18, 21-11 എന്ന സ്കോറിന് അകനെ യമാഗുച്ചിയെ തോല്‍പ്പിച്ച് ഇന്ത്യയെ 2-0ന് മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ ഡബിള്‍സില്‍ ജ്വാലഗുട്ട-അശ്വിനിപൊന്നപ്പ സഖ്യവും മൂന്നാം സിംഗിള്‍സില്‍ ഋതുവിക ശിവാനി ഗദ്ദെയും അവസാന ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-പി.വി. സിന്ധു സഖ്യവും ജപ്പാനീസ് എതിരാളികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ജപ്പാന് ഒന്നാമതായും രണ്ട് വിജയവും ഒരു തോല്‍വിയുമടക്കം ഇന്ത്യ രണ്ടാമതായും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
പുരുഷന്മാര്ക്കുള്ള തോമസ് കപ്പില്‍ ഇന്ത്യ മൂന്നാം പരാജയവും ഏറ്റുവാങ്ങി. ഇന്തോനേഷ്യയാണ് 5-0ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പ് ബിയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യന്‍ പുരുഷന്മാര് മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: