ഹരിപ്പാട്: തീരദേശ മേഖലയായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗത്ത് തിങ്കളാഴ്ച ആരംഭിച്ച അതിരൂക്ഷമായ കടലാക്രമണം ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ വൈകിട്ടും കടല്‍ക്ഷോഭം രൂക്ഷമായി തുടരുകയാണ്.
ആറാട്ടുപുഴ ബസ്സ്റ്റാന്‍ഡ് ഭാഗം മുതല്‍ ഏകെജി നഗര്‍ വരെയാണ് കടലാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് ആഴ്ചകള്‍ക്ക് മുന്‍പ് പണി പൂര്‍ത്തീകരിച്ച തീരദേശ റോഡ് പൊളിഞ്ഞിളകി മെറ്റില് ചീളുകള്‍ ചിതറി കിടക്കുകയാണ്. ദുര്‍ബലമായ കടല്‍ഭിത്തി ഭേദിച്ചാണ് കടല്‍ കരകവിഞ്ഞൊഴുകുന്നത്.
വട്ടച്ചാല്‍, പെരുമ്പള്ളി, തറയില്‍ക്കടവ്, വലിയഴീക്കല്‍ ഭാഗത്തും കടല്‍ക്ഷോഭം അനുഭവപ്പെടുകൊണ്ടിരിക്കുകയാണ്. ശക്തമായ കാറ്റും കടലാക്രമണവും കാരണം പ്രദേശത്ത് നിരവധി വീടുകള്‍ ഭാഗീകമായി തകരുകയും തെങ്ങുകള്‍ക്കും നടീല്‍ വസ്തുക്കള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
കടലാക്രമണത്തെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്ന് മണല്‍ കുന്നുകൂടിയതുകാരണം വാഹന ഗതാഗതം ഭാഗീകമായി നിലച്ചിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിന് കഴിഞ്ഞിട്ടില്ലെന്ന് തീരദേശവാസികള്‍ പറഞ്ഞു.
ഇതിനിടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് തീരദേശ മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ കഷ്ടതയിലാണ്. മത്സ്യതൊഴിലാളികള്‍ ദൈനംദിനമാര്ഗം കണ്ടെത്തിക്കൊണ്ടിരുന്നത് ഒരാള്‍ക്ക് കയറാവുന്ന ഫൈബര്‍ വള്ളത്തില്‍ കടലില്‍ പോയി മത്തിയും മറ്റും ശേഖരിച്ച് വഴിയോരങ്ങളില്‍ വില്പ്പനനടത്തിയായിരുന്നു. എന്നാല്‍ കടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്.
കടല്‍ക്ഷോഭം തുടര്‍ന്ന് പോയാല്‍ തീരദേശ മേഖലയാകെ വറുതിയുടെ പിടിയിലാകുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരദേശ മേഖല സന്ദര്‍ശിച്ച് താല്‍ക്കാലിക സഹായം അനുവദിച്ചുവെങ്കിലും ഇത് വളരെ അപര്യാപ്തമാണെന്ന് പരാതിയുണ്ട്. കൂടുതല്‍ സഹായം എത്തിക്കാനും വീടുകളില്‍ വെള്ളം കയറിയവരെ മാറ്റി പാര്‍പ്പിക്കാനും സര്‍ക്കാര്‍ സംവിധാനം കാര്യമായി പ്രവര്‍ത്തിക്കണമെന്നാണ് തീരദേശ വാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: