ന്യൂദല്‍ഹി: നഗരമധ്യത്തിലെ പ്രശസ്തമായ അക്ബര്‍ റോഡിന്റെ പേര് മഹാറാണാപ്രതാപ് റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യം. കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ. സിങാണ് ഇക്കാര്യം നഗരവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മതേതര ഭരണാധികാരിയും ജനമനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്ത റാണാപ്രതാപിന് ഉചിതമായ സ്മരണ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും വി.കെ. സിങ് പറഞ്ഞു.
കോണ്‍ഗ്രസ് ആസ്ഥാനം അടക്കം നിരവധി ഓഫീസുകളും ഔദ്യോഗിക വസതികളുമാണ് അക്ബര്‍ റോഡിലുള്ളത്.
മഹാറാണാ പ്രതാപ്, ഛത്രപതി ശിവജി എന്നീ മഹാന്മാര്ക്ക് അര്‍ഹമായ അംഗീകാരം നല്‍കേണ്ടതാണെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിന് അയച്ച കത്തില്‍ വി.കെ. സിങ് ആവശ്യപ്പെട്ടു. തലമുറകള്‍ക്ക് ആത്മവീര്യം പകര്‍ന്ന വ്യക്തിത്വമായിരുന്നു മഹാറാണാ പ്രതാപ്. മുഗള രാജാവ് അക്ബറിനെ എതിര്‍ത്തു എന്നതു മാത്രമല്ല, യഥാര്‍ത്ഥ മതേതര വ്യക്തിത്വവുമായിരുന്നു മഹാറാണാ പ്രതാപ്.
അദ്ദേഹത്തിന്റെ സൈന്യാധിപന് പത്താന്കാരനായിരുന്നു. ഭില്‍, ആദിവാസി, മറ്റു വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം റാണാപ്രതാപിന്റെ സൈന്യത്തില്‍ സ്ഥാനമുണ്ടായിരുന്നു. ഭമാഷയുടെ നേതൃത്വത്തിലുള്ള വൈശ്യ സമൂഹമാണ് മുഗളര്‍ക്കെതിരായ യുദ്ധത്തിനായി റാണാപ്രതാപിന് വേണ്ടിവന്ന ആയുധങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്.
ഭാരതത്തിന്റെ മഹാനായ പുത്രനായ റാണാപ്രതാപിന്റെ പേരിലേക്ക് അക്ബര്‍ റോഡ് പുനര്‍നാമകരണം ചെയ്യുകയോ മറ്റേതെങ്കിലും റോഡിന് റാണാപ്രതാപ് റോഡ് എന്ന് നാമകരണം ചെയ്യുകയോ വേണമെന്നും വി.കെ. സിങ് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ നഗരവികസന മന്ത്രാലയത്തിന് യാതൊരു കാര്യവുമില്ലെന്നും ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലും ദല്‍ഹി സംസ്ഥാന സര്‍ക്കാരുമാണ് തീരുമാനമെടുക്കേണ്ടെതെന്നും നഗരവികസന മന്ത്രാലയ വക്താവ് പറഞ്ഞു. റോഡുകളുടെ പേരുകള്‍ സംബന്ധിച്ച തീരുമാനം സ്വീകരിക്കേണ്ട സമിതിയുടെ അധ്യക്ഷന്‍ ദല്‍ഹി മുഖ്യമന്ത്രിയാണെന്നും വക്താവ് പറഞ്ഞു.
അപേക്ഷ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടതുള്ളെന്ന് എംഡിഎംസി ഉപദേശകന് എം.എസ്. ഷെരാവത്ത് പറഞ്ഞു. വിഷയം വന്നുകഴിഞ്ഞാല്‍ കൗണ്‍സിലില്‍ പരിഗണിക്കാമെന്ന് എംഡിഎംസി അംഗമായ മീനാക്ഷി ലേഖി എംപിയും പറഞ്ഞു. ഇത്തരത്തിലുള്ള അപേക്ഷകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദല്‍ഹി സര്‍ക്കാരും അറിയിച്ചു. നേരത്തെ നഗരമധ്യത്തിലെ ഔറംഗസേബ് റോഡിനെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. എന്നാല്‍ അക്ബര്‍ റോഡിന്റെ പേരു മാറ്റരുതെന്നും ബാബറെ വേണമെങ്കില്‍ ആക്രമണകാരിയെന്ന് വിളിക്കാം, പക്ഷേ അക്ബറെ അങ്ങനെ കരുതാനാവില്ലെന്നും ജെഡിയു എംപി കെ.സി. ത്യാഗി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: