കോട്ടയം: യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കോട്ടയം ഇക്കുറി ആര്‍ക്കൊപ്പമാണെന്ന് ഇന്ന് അറിയാം. ബിജെപിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട എന്‍ഡിഎ ജില്ലയില്‍ നടത്തിയ മുന്നേറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് ഇടത്-വലത് മുന്നണികള്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കൃത്യതയും പ്രചാരണരംഗത്ത് നേടാന്‍ കഴിഞ്ഞ മേല്‍ക്കൈയും നല്കുന്ന ആത്മവിശ്വാസത്തിലാണ് ജില്ലയിലെ എന്‍ഡിഎ നേതൃത്വം. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടതു-വലതു മുന്നണികള്ക്കിടയിലുണ്ടാക്കിയ വിവാദങ്ങളും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് എന്‍ഡിഎ വിലയിരുത്തുന്നത്. അതേസമയം ഇടത് മുന്നണിക്കുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ കൂടാതെ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കാന്‍ കഴിയുമെന്നാണ് അവര്‍ കണക്കാക്കുന്നത്.
പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ ഇടത് വിജയം പ്രതീക്ഷിക്കുന്നു. എന്നാല്‍ യുഡിഎഫ് നേതൃത്വം ജില്ലയിലെ മേധാവിത്വം നഷ്ടപ്പെടില്ലെന്ന ശുഭപ്രതീക്ഷയിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ മത്സരിച്ച കോട്ടയത്ത് ഉണ്ടാകുന്ന ചെറിയ തോല്‍വിപോലും യുഡിഎഫില്‍ വലിയപൊട്ടിത്തെറിക്ക് കാരണമാകും. ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് എന്‍ഡിഎ നടത്തിയത്. ബിഡിജെഎസ് എന്ന രാഷ്ട്രീയ കക്ഷിരൂപംകൊണ്ടതിന് ശേഷം നടക്കുന്ന ആദ്യപൊതുതെരഞ്ഞെടുപ്പായതുകൊണ്ട് കൃത്യമായ വിലയിരുത്തല്‍ നടത്തുന്നതിന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സാധിക്കുന്നില്ല. നിശബ്ദ വോട്ടുകള്‍ വന്‍ തോതില്‍ എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെടുന്നത്. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം, പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ വലിയ പ്രതീക്ഷയാണ് എന്‍ഡിഎ നേതൃത്വം വച്ച് പുലര്‍ത്തുന്നത്. മുന്നണി നേതാക്കള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും ദേശീയ ജനാധിപത്യസഖ്യം അവഗണിക്കാന്‍ കഴിയാത്ത ശക്തിയാണെന്ന് ഫലം വ്യക്തമാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: