കുറവിലങ്ങാട്: കോഴാ നരസിംഹസ്വാമി ക്ഷേത്രത്തില്‍ അക്ഷയതൃതീയദിനത്തില്‍ ആരംഭിച്ച ഭാഗവതദ്വാദശാഹ സത്രത്തിന് നാളെ സമാപനമാകും. പന്ത്രണ്ട് ദിനങ്ങളിലായി ക്ഷേത്രാങ്കണത്തില്‍ ഉത്സവപ്രതീതിയില്‍ നടന്നു വന്ന ദ്വാദശാഹ സത്രത്തിന് ആചാര്യനായത് പൈതൃകരത്നം ഡോ. ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ്. വിവിധ ദിവസങ്ങളിലായി കേരളത്തിലെ പ്രഗത്ഭരായ അന്‍പതിലധികം ഭാഗവതാചാര്യന്മാര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. സത്രദിനങ്ങളില്‍ വിവിധ തന്ത്രിമാരുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യഗണപതി ഹോമം നടന്നു. ദിവസവും ആയിരകണക്കിന് ഭക്തജനങ്ങളാണ് സത്രശാലയിലേക്ക് എത്തിച്ചേര്‍ന്നത്.
ക്ഷേത്രത്തിലെ നരസിംഹജയന്തി ആഘോഷം നാളെ നടക്കും. വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ദ്ദശി ആണ് നരസിംഹജയന്തിയായി ആഘോഷിക്കുന്നത്. രാവിലെ 5-ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യഗണപതി ഹോമം തുടര്‍ന്ന് 8-ന് എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ, 9-ന് വയപ്രം വാസുദേവപ്രസാദ്, 10-ന് പെരുമ്പള്ളി കേശവന് നമ്പൂതിരി എന്നിവരുടെ പ്രഭാഷണം.11-ന് സത്രാചാര്യന്ഡോ. കെ ഉണ്ണികൃഷ്ണന് നമ്പൂതിരി ഭാഗവതസമര്പ്പണ പ്രഭാഷണം നടത്തും. 11.15ന് അവഭൃതസ്നാനം, 11.45 ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ലഷ്മീനരസിംഹപൂജ നടക്കും. ശേഷം മംഗളാരതിയോടെ ഭാഗവതദ്വാദശാഹ സത്രത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: