കോട്ടയം: ദളിത്- വനവാസി വിഭാഗങ്ങള്‍ അതിക്രമത്തിന് വിധേയരാകുന്ന കേസുകളില്‍ കേരളത്തിലെ പോലീസ് കാലങ്ങളായി വിവേചനം കാട്ടുന്നതായി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദന് കുറ്റപ്പെടുത്തി.
വിവിധ ദളിത് സംഘടനകളുടെ ഏകോപനവേദിയായ പൗരാവകാശ സംരക്ഷണ സമിതി കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലക്കേസ്സ് ഉണ്ടായാല്‍ പ്രാഥമികമായും നടത്തേണ്ട നടപടികള്‍പോലും നിര്‍വ്വഹിക്കുവാന്‍ പെരുമ്പാവൂരിലെ ജിഷാകേസില്‍ പോലീസിനായില്ല. ഇന്‍ക്വസ്റ്റ് തയ്യാറാക്കല്‍, പോസ്റ്റുമോര്‍ട്ടം, ജഡം കത്തിച്ച സംഭവം എന്നിവയിലൂടെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായിട്ടുള്ളത്.
ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണ്. കേസിലെ തെളിവുകള്‍ നശിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
സംഭവത്തില്‍ പ്രതിഷേധിച്ച് 25ന് രാവിലെ 11ന് പെരുമ്പാവൂരില്‍ മനുഷ്യാവകാശ റാലിയും കണ്‍വന്‍ഷനും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദളിത്-വനവാസി സ്തീകള്‍ക്ക് മേല്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അന്വേഷണത്തിനായി കെഎസ്ടിപി രൂപീകരിക്കുക, പുറമ്പോക്ക് വാസികളെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എന്‍. വി. ശശിധരന്, സി. ജെ. തങ്കച്ചന്, ഐ. കെ. രവീന്ദ്രനാഥ്, പി. എ. പൊന്നപ്പന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: