തൃശൂര്‍: എഴുത്തുകാരന്റെ നിശ്ശബ്ദത താഴോട്ടുള്ള പതനമാണെന്നും അതു കുറ്റകരമാണെന്നും പ്രശസ്ത തെലുങ്കു കവി കെ. ശിവറെഡ്ഡി പറഞ്ഞു. കേരള സാഹിത്യ അക്കാദമി 59-ാം വാര്‍ഷികാഘോഷവും പുരസ്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്ത് എന്നത് സര്‍ഗാത്മകമായ ഒരു പ്രക്രിയയാണ്. സമൂഹത്തിനു വേണ്ടത് ആശയങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യമാണ്. മനുഷ്യനെ മനുഷ്യനെന്നു പറയാന്‍, രാത്രിയെ രാത്രിയെന്നു പറയാന്‍, പകലിനെ പകലെന്നു പറയാന്‍, മൃഗത്തെ മൃഗമെന്നു പറയാന്‍ ഉള്ള സ്വാതന്ത്ര്യം എഴുത്തുകാരന് ഉണ്ടാകണം.
ക്ലാസിക് കൃതികള്‍ നമ്മെ പഠിപ്പിക്കുന്നത് സഹിക്കാനും പൊറുക്കാനുമാണ്. സാഹിത്യം മാധ്യമമായി തെരഞ്ഞെടുത്തവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ അനുഭവങ്ങളോട് ആത്മാര്‍ത്ഥത കാണിക്കണം. എഴുത്ത് തുടര്‍ച്ചയുള്ള ജീവിതസാധനയാക്കണം. ഓരോ തലമുറയും രൂപപ്പെടുന്നത് വ്യത്യസ്ത അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്. എങ്കിലും, മനുഷ്യന് മനുഷ്യനാണെന്നു പറയാനുള്ള ആത്മധൈര്യവും സത്യസന്ധതയും ഏതൊരാളും കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി അതിന്റെ ചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് പറഞ്ഞു. വിശിഷ്ടാംഗങ്ങളായ പ്രൊഫ.എം.തോമസ് മാത്യു, കാവാലം നാരായണപണിക്കര്‍ എന്നിവരെ അക്കാദമി നിര്‍വ്വാഹകസമിതി അംഗം ഡോ.ഡി.ബെഞ്ചമിന്‍ പരിചയപ്പെടുത്തി. സമഗ്രസംഭാവനാ പുരസ്കാര ജേതാക്കളെ ഡോ.ഷൊര്‍ണൂര്‍ കാര്ത്തികേയന് പരിചയപ്പെടുത്തി. വിശിഷ്ടാംഗത്വം ലഭിച്ച പ്രൊഫ.എം.തോമസ് മാത്യു, സമഗ്രസംഭാവനാപുരസ്കാരം നേടിയ ശ്രീധരന് ചമ്പാട്, വേലായുധന് പണിക്കശ്ശേരി, ഡോ.ജോര്‍ജ് ഇരുമ്പയം, ദേശമംഗലം രാമകൃഷ്ണന്, ചന്ദ്രക്കല എസ്.കമ്മത്ത് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് സ്വാഗതവും അക്കാദമി പബ്ലിക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ.അജിതന് മേനോത്ത് നന്ദിയും പറഞ്ഞു.
അക്കാദമി പ്രസിദ്ധീകരിച്ച മലയാളസാഹിത്യചരിത്രം, ഭാഷാശബ്ദകല്പദ്രുമം എന്നീ പുസ്തകങ്ങള്‍ ശിവറെഡ്ഡി, പ്രൊഫ.എം. തോമസ് മാത്യുവിന് നല്കി പ്രകാശനം ചെയ്തു. ഡോ. എന്‍. സാം, ഡോ.ആര്.വിജയകുമാര്‍, അക്കാദമി അംഗം ജോര്‍ജ് ജോസഫ് കെ. എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സമ്മേളനത്തില്‍ പെരുമ്പടവം ശ്രീധരന് അക്കാദമി അവാര്‍ഡുകളും എന്‍ഡോവ്മെന്റ് അവാര്‍ഡുകളും സമര്‍പ്പിച്ചു.
അക്കാദമി സെക്രട്ടറി ആര്. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. അക്കാദമി അവാര്‍ഡ് ജേതാക്കളായ ടി.പി.രാജീവന്, പി.എന്‍.ഗോപീകൃഷ്ണന്, വി.കെ.പ്രഭാകരന്, വി.ആര്.സുധീഷ്, ഡോ.എം.ഗംഗാധരന്, ഡോ.എ.അച്യുതന്, സി.വി. ബാലകൃഷ്ണന്, കെ.എ.ഫ്രാന്‍സിസ്, സുനില്‍ ഞാളിയത്ത്, എം.ശിവപ്രസാദ്, ടി.ജി.വിജയകുമാര്‍ എന്നിവരും എന്‍ഡോവ്മെന്റ് അവാര്‍ഡ് ജേതാക്കളായ ഡോ.എ.എം. ശ്രീധരന്, ടി.ജെ.എസ്. ജോര്‍ജ്, പി.എന്‍. ദാസ്, സന്ധ്യ എന്‍.പി., വി.എം. ദേവദാസ്, മനോജ് മാതിരപ്പള്ളി, പി.പി.രവീന്ദ്രന് തുടങ്ങിയവരും മറുപടി പ്രസംഗം നടത്തി. അക്കാദമി നിര്‍വാഹകസമിതി അംഗം ഷാജു പുതൂര്‍ സ്വാഗതവും അക്കാദമി അംഗം ഡോ.റോസി തമ്പി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: