മൂലമറ്റം (തൊടുപുഴ): കാഞ്ഞാര്‍ വെങ്കിട്ട പഴയ പള്ളിക്കു സമീപമുള്ള പാറമടയുടെ പ്രവര്‍ത്തനത്തെ ചോദ്യംചെയ്ത കുടുംബത്തിനുനേരെ പാറമട നടത്തുന്ന പുളിയനാനിക്കല്‍ ബൈജു വെടിയുതിര്‍ത്തു. ഇന്നലെ രാവിലെ 7.30നാണ് സംഭവം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ദൂരപരിധി ലംഘിച്ച് പാറപൊട്ടിച്ചപ്പോള്‍ സമീപത്ത് താമസിക്കുന്ന കിഴക്കേല്പറമ്പില് ശാന്തപ്പന് (50) ഇതിനെ ചോദ്യം ചെയ്തു. ശാന്തപ്പന്റെ ഭാര്യ വിജയകുമാരി (47) മകന് അനു(26) അയല്‍വാസി പുത്തന്‍പുരയ്ക്കല്‍ റഷീദ എന്നിവരും ശാന്തപ്പനോടൊപ്പം ഉണ്ടായിരുന്നു.
പണിക്കാരുമായി തര്‍ക്കം തുടരുന്നതിനിടയില്‍ പാറമടയുടെ ഉടമസ്ഥനെ പണിക്കാര് ഫോണില്‍ വിളിച്ചു വരുത്തി. സ്ഥലത്തെത്തിയ ബൈജു അസഭ്യം പറഞ്ഞ് ശാന്തപ്പന്റെ കുടുബത്തിനും കൂടെയുണ്ടായിരുന്ന റഷീദക്കും നേരെ തിരിയുകയായിരുന്നു. കൈവശമുണ്ടായിരുന്ന കൈത്തോക്ക് ഉപയോഗിച്ച് ഇവര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഇവരുടെ പിറകെ എത്തി വീണ്ടും വെടി ഉതിര്‍ത്തു.
നാല് പ്രാവശ്യം വെടിവെച്ചതായി ശാന്തപ്പന് പറഞ്ഞു. ഓട്ടത്തിനിടയില്‍ വെടി ലക്ഷ്യം കാണാതെ പോയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
ഭയന്നോടിയ ശാന്തപ്പനും വീട്ടുകാരും സംഭവം നാട്ടുകാരെ അറിയിച്ചു. ഉടന്‍തന്നെ കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി. ടോറസ് ലോറികളിലാണ് ഈ പാറമടയില്‍ നിന്നു കരിങ്കല്ലും പാറപ്പൊടിയും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. പാറമടക്കു സമീപമുള്ള 20 ഓളം കുടുബങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിക്കുന്നു. പാറമടയുടെ പ്രവര്‍ത്തനംമൂലം ഈ പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്.
എസ്.ഐ വി.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്. പ്രതി ഇലക്ഷന് സമയത്ത് തോക്ക് കൈവശംവച്ച സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. തോക്ക് ലൈസന്‍സുള്ളവര്‍ ഇലക്ഷന് സമയത്ത് അതാത് സ്റ്റേഷനില്‍ ഇവ സറണ്ടര്‍ ചെയ്യണമെന്നാണ് നിയമം. ഇത് പാലിക്കപ്പെട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: