ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനയില്‍ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കുന്നുണ്ടെങ്കിലും സ്ത്രീ ഇന്നും രണ്ടാംകിടക്കാരിയാണ്, പുരുഷവിധേയയാണ്, പലതരം പീഡനങ്ങളുടെ ഇരയാണ്. ഏറ്റവുമൊടുവില്‍ നടന്ന ജിഷ കൊലക്കേസും അനാവരണം ചെയ്യുന്നത് ഇതാണല്ലോ. കേന്ദ്ര സാമൂഹ്യക്ഷേമമന്ത്രി മേനകാ ഗാന്ധിയും ജിഷാ കേസിലെ പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ 2016 ലെ ദേശീയ വനിതാ നയം പ്രഖ്യാപിച്ചിരിക്കുന്നത്.
വനിതകളുടെ ശാക്തീകരണ പരിപാടികള്‍ക്ക് പുറമെ ലിംഗധര്മങ്ങളില് കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ വനിതാ നയം. ശക്തമായ അടിത്തറയോടെ സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഉറപ്പുവരുത്തി സ്ത്രീ വിവേചനം അവസാനിപ്പിക്കല്‍, സ്ത്രീപീഡനം തടയല്‍ മുതലായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ വനിതാ നയം പ്രഖ്യാപിച്ചിട്ടുള്ളത്. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളോടൊപ്പം സ്ത്രീവന്ധ്യംകരണത്തെക്കാള് പുരുഷവന്ധ്യംകരണത്തിനാണ് നയം ഊന്നല്‍ നല്‍കുന്നത്.
അവിവാഹിതകളായ സ്ത്രീകള്‍ക്ക് നിയമപരവും സാമൂഹികവും സാമ്പത്തികവുമായ പരിഗണന, പുരുഷാധിപത്യ പ്രവണതകളുടെ ഉന്മൂലനം, ശിശുസംരക്ഷണവും ആശ്രിത സംരക്ഷണവും പുരുഷന്റെ കൂടി കടമയാക്കിയിട്ടുള്ളതും നയത്തിന്റെ ഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ജന്‍ധന്‍ യോജന മുതലായവ ലിംഗസമത്വം ഉറപ്പാക്കാന്‍ സഹായകരമാണ്.
ലിംഗസമത്വത്തിനും ശാക്തീകരണത്തിനും ഒപ്പം വനിതാനേതാക്കള്‍ പാര്‍ലമെന്റിലെത്തുമ്പോള്‍ പാര്‍ലമെന്റും ശാക്തീകരിക്കപ്പെടുമെന്ന് നയം ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഭൂമി വിതരണത്തിലും പട്ടയം നല്‍കുന്നതിലും വനിതകള്‍ക്ക് മുന്‍ഗണന നല്കുന്ന നയം സ്ത്രീ വിവേചനം അവസാനിക്കാന്‍ സഹായകരമാകുന്ന തരത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.
സ്വകാര്യ ഭൂമി ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രത്യേക ഇളവുകള്‍, വിധവകള്‍, അവിവാഹിതകള്‍, വിവാഹബന്ധം വേര്‍പിരിഞ്ഞ് ഒറ്റക്ക് താമസിക്കുന്നവര്‍ ഇവര്‍ക്കെല്ലാം പ്രത്യേക സാമൂഹ്യസുരക്ഷാപദ്ധതിയും വിഭാവനം ചെയ്യുന്നു. ആരോഗ്യം, ഭക്ഷ്യസുരക്ഷ, വയോധിക സുരക്ഷ ഇവ ഉറപ്പുവരുത്തണമെന്നും, വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കണമെന്നും വനിതാനയം വ്യക്തമാക്കുന്നു. കൗമാരപ്രായക്കാരുടെ വിദ്യാഭ്യാസം, രാഷ്ട്രീയരംഗത്ത് സ്ത്രീകളുടെ കൂടിയ പങ്കാളിത്തം, സിവില്‍ സര്‍വീസിലും കമ്പനികളിലും സ്ത്രീകള്‍ക്ക് പ്രവേശനം, ശുദ്ധജലവും ശുചിത്വവും ലഭ്യമാക്കല്‍, മാധ്യമരംഗത്ത് തുല്യത എന്നിവ വനിതാനയം വിഭാവനം ചെയ്യുന്നു.
ഇവകൂടാതെ സൈബര്‍ മേഖലയും സ്ത്രീകള്‍ക്ക് സുരക്ഷിതമായിരിക്കണമെന്നും വിവാഹിതകളെ ബലാത്സംഗം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമായി കണക്കാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്ത്രീപീഡനവും വിവേചനവും തടയാന്‍ പരാതി പ്രതികരണ സംവിധാനം ഉണ്ടാക്കുമെന്നും നവീനരീതിയിലെ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നയം നിര്‍ദ്ദേശിക്കുന്നു. വനിതാ ഹെല്‍പ്പ് ലൈന്‍, മഹിളാ പോലീസ്, പോലീസ് റിസര്‍വേഷന്‍, മൊബൈലില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ 10 പരിചയക്കാര്‍ക്ക് വിവരം നല്കുന്ന മൊബൈല്‍ ആപ്, പൊതുസ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍, കൂടുതല്‍ പ്രസവലീവ്, ശിശുസംരക്ഷണത്തിന് സംവിധാനം ഇവയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
പാര്‍ട്ടികളും തൊഴിലാളി സംഘടനകളും വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും വ്യവസായ മേഖലകളില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കി തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കടക്കെണി മൂലം ജീവനൊടുക്കുന്ന കര്‍ഷകന്റെ വിധവകള്‍ക്ക് ജീവിതം പുനര്‍നിര്‍മിക്കാനുള്ള പദ്ധതി നയത്തില്‍ ഉള്‍പ്പെടുത്തും. ക്ഷാമകാലത്ത് സ്ത്രീകള്‍ക്ക് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്താന്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍, ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നിര്‍ബന്ധിത പോഷകാഹാരം, ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയില്‍ വനിതകള്‍ക്ക് ആനുകൂല്യം, വനിതകള്‍ക്ക് താമസസൗകര്യം ലഭ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന പദ്ധതി സാര്‍വത്രികമാക്കുക മുതലായ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും നയത്തിന്റെ ഭാഗമാണ്.
പ്രാദേശിക ഭരണസമിതികള്‍ സ്ത്രീ സൗഹൃദ വികസനത്തിനും സുരക്ഷിതമായ അടിസ്ഥാന സൗകര്യത്തിനും പ്രത്യേക സമിതികള്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കണം. തുല്യവേതനം, തൊഴില്‍സ്ഥലത്തെ സംരക്ഷണം, സുരക്ഷ, സാമൂഹിക സുരക്ഷ എല്ലാം ഉള്‍പ്പെടുന്ന ഈ ദേശീയ വനിതാ നയം ചരിത്രം കുറിക്കുന്നതാണ്.
സ്ത്രീജീവിതത്തിന്റെ വിവിധവശങ്ങളെ വിശകലനം ചെയ്ത്, കൂടിവരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും മാത്രമല്ല, സ്ത്രീകളുടെ രണ്ടാംകിട പൗരത്വത്തിന് വിരാമമിട്ട്, തുല്യതയും ക്ഷേമവും ഉറപ്പുവരുത്തുന്ന ഈ വനിതാ നയം സ്തുത്യര്‍ഹമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതവും. ഇങ്ങനെയൊരു നയത്തിന് രൂപം നല്കിയ നരേന്ദ്രമോദി സര്‍ക്കാര്‍ അങ്ങേയറ്റത്തെ പ്രശംസയര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: