ന്യൂദല്‍ഹി: രാജ്യത്തെ ഭിന്നലിംഗക്കാര്‍ക്ക്(മൂന്നാംലിംഗം) ജോലിയിലും വിദ്യാഭ്യാസത്തിനുമുള്‍പ്പെടെ സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ഭിന്നലിംഗക്കാരെ ഒബിസി അല്ലെങ്കില്‍ മറ്റു പിന്നോക്ക വിഭാഗം എന്നായി കണക്കാക്കാനാണ് കേന്ദ്രതീരുമാനം. ഇതനുസരിച്ചുള്ള ക്യാബിനറ്റ് നോട്ട് മന്ത്രിമാര്‍ക്ക് കൈമാറി. നിലവില്‍ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി രാജ്യത്ത് നിയമങ്ങളില്ല.
രാജ്യത്തെ ഭിന്നലിംഗക്കാരെ നിയമങ്ങള്‍ക്ക് കീഴിലേക്ക് എത്തിക്കുന്നതിനും പുതിയ നിയമം സഹായിക്കും. വോട്ടര്‍ ഐ.ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ അടിസ്ഥാന രേഖകള്‍ ഭിന്നലിംഗക്കാര്‍ക്ക് നല്‍കണമെന്ന് 2014ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര് എന്ന വിഭാഗത്തില്‍ ഭിന്നലിംഗക്കാരെക്കൂടി ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. 2013ല്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ രേഖകളും ഭിന്നലിംഗക്കാര്‍ക്കായി നല്‍കിയിരുന്നു.
ഭിന്നലിംഗക്കാരെ ആക്രമിക്കുന്നതും അപമാനിക്കുന്നതും കുറ്റകരമായി കണക്കാക്കുന്ന പുതിയ ബില്ലില്‍ ജോലി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാമൂഹ്യ പദ്ധതികള്‍ എന്നിവയില്‍ നിന്നും ഇവരെ ഒഴിവാക്കുന്നത് നിയമപരമായി തടയുകയും ചെയ്യും. ഭിന്നലിംഗക്കാര്‍ക്ക് വസ്തുവകകളില്‍ അവകാശവും ലഭിക്കും. കുടുംബസ്വത്തില്‍ നിന്നും ഒഴിവാക്കുന്ന നടപടികള്‍ ഇതോടെ തടയാനാകും.
ഡിഎംകെ അംഗം തിരുച്ചി ശിവ കൊണ്ടുവന്ന പ്രൈവറ്റ് നിയമം രാജ്യസഭ കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. 45വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സ്വകാര്യ ബില്‍ സഭയില്‍ പാസാകുന്നത്. ഭിന്നലിംഗക്കാര്‍ക്കായി നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: