തിരുവനന്തപുരം: ജില്ലയില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രാവിലെ വരെ മഴ തുടരും. ജില്ലയിലെ തീരദേശങ്ങളിലും മറ്റും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ ഇത് 70 വരെ ആകാന്‍ സാധ്യതയുള്ളതുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തമിഴ്നാട് തീരത്തേക്ക് നീങ്ങുന്നതിനാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടകുമെന്നാണ് വിലയിരുത്തല്‍. ഒപ്പം ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് തീരദേശ നിവാസികളുടെ ആവശ്യം. മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്, കണ്ട്രോള് റൂമുകളും ദുരിതാശ്വാസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. ക്യമ്പുകളിലെത്തുന്നവര്ക്കായുള്ള ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യതയും ഉറപ്പാക്കാനുള്ള നടപടികളും അധികൃതര്‍ തുടരുകയാണ്.
ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് തുറന്നിരിക്കുന്നത്. വലിയതുറ എല്‍ പി സ്കൂളില്‍ തുറന്നിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ 22 കുടുംബങ്ങളില്‍ നിന്നായി 47 പുരുഷന്മാരും 42 സ്ത്രീകളും 33 കുട്ടികളുമാണ് ഉള്ളത്. ക്യാമ്പില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്.
ഇന്നലെ പകല്‍ ശക്തമായ മഴ ഉണ്ടാകാതിരുന്നത് തലസ്ഥാനവാസികള്‍ക്കും തീരദേശവാസികള്‍ക്കും ആശ്വാസമായി. കടല്‍ ആക്രമണത്തിന്റെ ശക്തിയും നന്നേ കുറഞ്ഞിട്ടുണ്ട്. അതേസമയം വൈകിട്ട് അഞ്ച് മണിയോടെ ജില്ലയില്‍ വ്യാപകമായി മഴ പെയ്തു. രാത്രിയും ശക്തമായ മഴയാണ് തലസ്ഥാനത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. 35000 രൂപയുടെ നാശനഷ്ടമാണ് ദുരന്തനിവാരണ അതോറിറ്റി കണക്കാക്കിയിരിക്കുന്നത്.
ജില്ലയില്‍ ഇന്നലെ ഏഴ് സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം എയര്‍പോര്‍ട്ട്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെല്ലാം ഏഴ് സെന്റീമീറ്റര്‍ മഴ ലഭിച്ചു. വര്‍ക്കലയില്‍ ആറ് സെന്റീമീറ്ററും തിരുവനന്തപുരം നഗരത്തില്‍ നാല് സെന്റീമീറ്ററും വെള്ളായണിയില്‍ മൂന്ന് സെന്റീമീറ്ററും മഴ ലഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം വന്‍ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം ശക്തമായത്. 200ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റവന്യു ഉദ്യോഗസ്ഥരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പലയിടത്തും തീരം കടല്‍ കവര്‍ന്ന നിലയിലാണ്. വലിയതുറ ഭാഗത്താണ് അപ്രതീക്ഷിതമായി കടല്‍ കയറിയത്. ഇവിടെ രണ്ടാള് പൊക്കത്തില്‍ തിരയടിച്ചുകയറി കൂടാതെ പൂന്തുറ ഭാഗത്തും ശംഖമുഖത്തും തീരം കടല്‍ കവര്‍ന്നു. തീരത്തുനിന്നു പത്തു മീറ്ററോളം ദൂരത്തില്‍ കടല്‍ കരയിലേക്ക് കയറിയ നിലയിലാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കാത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധം നടത്തിയശേഷമാണ് അധികൃതരെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. 20 വര്‍ഷമായി രൂക്ഷമായ കടല്‍ക്ഷോഭം നേരിടുന്ന മേഖലയായായ വലിയതുറയില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
നെയ്യാറ്റിന്‍കര, പൊഴിക്കര, കുളത്തൂര്‍ ഭാഗങ്ങളിലും കടലാക്രമണം കനത്ത നാശമാണ് വിതച്ചത്. വര്‍ക്കല താലൂക്കിലെ ചെറുന്നിയൂര്‍, നാവായിക്കുളം, ചിറയിന്‍കീഴ് താലൂക്കിലെ താഴംപള്ളി, പൂത്തുറ, പെരുമാതുറ ഭാഗങ്ങളിലും കടലാക്രമണം ശക്തമായിരുന്നു. താഴംപള്ളി മുതല്‍ പൂത്തുറ വരെയുള്ള കടല്‍ഭിത്തി തകര്‍ന്നതും താഴംപള്ളി മീന്‍പിടുത്ത തുറമുഖ നിര്‍മാണത്തിന് സ്ഥാപിച്ച അശാസ്ത്രീയ പുലിമുട്ടുമാണ് കടല്‍ കയറ്റത്തിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: