കൊച്ചി: സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും തെരഞ്ഞെടുപ്പിന്റെ ചൂടിലമര്ന്നതോടെ വരാന്‍ പോകുന്ന മഴക്കാലം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണ്ണമാകുമെന്ന് ഉറപ്പായി. മഴക്കാല പൂര്‍വ്വ ശുചീകരണം മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിക്കേണ്ടതാണെങ്കിലും തെരഞ്ഞെടുപ്പിന്റെ തിരക്കു മൂലം സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇതിന്റെ ഒരുക്കങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പെയ്യുന്ന മഴയെ തുടര്‍ന്ന് ഉടലെടുത്ത വെള്ളക്കെട്ടും കാനകള്‍ നിറഞ്ഞ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകിയതും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലെന്നതിന്റെ തെളിവാണ്.
മഴ ആരംഭിക്കുന്നതോടെ പടര്‍ന്ന് പിടിക്കുന്ന സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ബോധവത്ക്കരണ പരിപാടികളും ഇതുവരെയും പലയിടത്തും ആരംഭിച്ചിട്ടില്ല. തീരദേശ മേഖല ഇപ്പോള്‍ തന്നെ ഭീതിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് മുപ്പത് ലക്ഷത്തോളം പേര്‍ക്കാണ് പനി പിടിപെട്ടത്. ഇതില്‍ പകുതിയിലേറെ പേര്‍ക്ക് ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പനി ബാധിച്ചത്. ഇക്കാലളവില്‍ 15 പേര് ഡെങ്കിപ്പനി പിടിപെട്ടും മൂന്നു പേര് മലേറിയ ബാധിച്ചും മരിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 4114 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 29 പേരാണ് മരിച്ചത്. അത് കൊണ്ട് തന്നെ കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരോഗ്യ വകുപ്പിന്റെ നിസംഗതക്കെതിരെ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളില്‍ ഉണ്ടായ കടലാക്രമണത്തില്‍ 500 ഓളം വീടുകളാണ് തകര്‍ന്നത്. കൊച്ചി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് അധികൃതരുടെ ഭാഗത്ത് നടപടിയുണ്ടാകാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിന്് ഇടയാക്കിട്ടുണ്ട്.
സംസ്ഥാനത്ത് എറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന ജില്ലകളില്‍ ഒന്നായ എറണാകുളത്ത് മഴക്കാലമാകുന്നതോടെ ഉണ്ടാകുന്ന വെള്ളക്കെട്ട് രൂക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. മെട്രോ ജോലികള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍ ഗതാഗതകുരുക്ക് ഏറെ രൂക്ഷമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ജില്ലയില്‍ നിരവധി സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികള്‍ കാര്യക്ഷമമാക്കുന്നില്ലെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: