കാസര്‍കോട്: തൃക്കരിപ്പൂര്‍ എംഎല്‍എ കെ.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ സിപിഎം സംഘം ബിജെപി പ്രവര്‍ത്തകരെ പരസ്യ വിചാരണ നടത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്ന് എഴുതി വാങ്ങിച്ചു. ബിജെപി ചാത്തമത്ത് ബൂത്ത് എജന്റായിരുന്ന യുവമോര്‍ച്ച മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് ടി.ടി.സാഗറിനെയും സുധീഷ് കുമാറിനെയുമാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ 200 ലധികം വരുന്ന സിപിഎം അക്രമിസംഘം തടഞ്ഞുവെക്കുകയും ഇനി ഈ പ്രദേശത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയില്ലെന്ന് പരസ്യമായി എഴുതി വാങ്ങിക്കുകയും ചെയ്തത്.
പോലീസ് നോക്കി നില്‍ക്കേയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ താലിബാനിസം അരങ്ങേറിയത്. സാഗറിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ദേഹത്ത് നായ്ക്കുരണ പൊടി വിതറുകയും ചെയ്തിട്ടുണ്ട്.
ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് സിപിഎം ആഘോഷിച്ച ഇത് സംബന്ധിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് അവസാനിച്ച് ബൂത്തില്‍ നിന്ന് പുറത്ത് വരുമ്പോഴാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ അക്രമം നടന്നത്.
എംഎല്‍എക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കോടതിയാണ് ഈ സംഭവത്തില്‍ വിധി കല്പിച്ചതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. ജീവന് ഭീഷണി ഉണ്ടായത് കൊണ്ടാണ് ബിജെപിയുടെ ഏജന്റുമാര്‍ മാപ്പു പറഞ്ഞതെന്നും ഇല്ലെങ്കില്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂറിന് ഉണ്ടായത് പോലുള്ള വിധി ബിജെപി പ്രവര്ത്തകര്ക്കുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എയുടെ നേതൃത്വത്തില്‍ പരസ്യമായി മാപ്പു പറയിപ്പിച്ച സംഭവം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭീഷണിയിലൂടെ എഴുതിപ്പിക്കുന്നതിന്റെയും ബിജെപി പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പു പറയുന്നതിന്റെയും അവരുടെ കൈയ്യില്‍ നിന്ന് എഴുതി വാങ്ങിയ കടലാസ് എംഎല്‍എ കുഞ്ഞിരാമന് തന്നെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തകരെ കാണിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
പോലീസ് നോക്കിനില്‍ക്കെയാണ് ഈ സംഭവം.
ബിജെപി നേതാക്കള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് ഐജി, എസ്പി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് പ്രവര്‍ത്തകരെ സിപിഎം അക്രമികളുടെ തടവില്‍ നിന്നും മോചിപ്പിച്ചത്. ഈ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എംഎല്‍എക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനും ഇലക്ഷന് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.രമേശ്, എ.വേലായുധന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: