തിരുവനന്തപുരം: രണ്ടു മാസത്തെ തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊടുവില്‍ അടുത്ത അഞ്ചു വര്‍ഷം സംസ്ഥാനം ആരു ഭരിക്കണമെന്ന വിധി ഇന്നറിയാം. പതിവിനു വിപരീതമായി ഇരുമുന്നണി നേതാക്കളുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ എന്‍ഡിഎയുടെ കടന്നുകയറ്റത്തില്‍ ഫലം പ്രവചനാതീതമായി. തെരഞ്ഞെടുപ്പ് ദിവസം ദ്യശ്യമാധ്യമങ്ങള്‍ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടെങ്കിലും ഒരു ദിവസം പിന്നിട്ടപ്പോള്‍ കഷികളുടെ സീറ്റ് നില വീണ്ടും തിരുത്തേണ്ടതായിവന്നു.
എല്ലാ മുന്നണികളും ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുത്ത് പൊരുതിയ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു നടത്തിയത്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് മുന്നണികള്‍ തമ്മിലാണ് മത്സരമെന്നു പറഞ്ഞു നടന്ന അതേ നേതാക്കള്‍ക്ക് മത്സരം തങ്ങളും എന്‍ഡിഎയും തമ്മിലാണെന്ന് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തില്‍ സമ്മതിക്കേണ്ടതായിവന്നു.
ബാര്‍കോഴയും സോളാര്‍ അഴിമതിയും മുഖ്യ വിഷയമായി വന്ന പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട് രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ വിഷയം പലകൈവഴികളിലേക്ക് തിരിയുകയായിരുന്നു. ഭൂമി പതിച്ചുനല്‍കല്‍, ജിഷ കൊലക്കേസ്, അട്ടപ്പാടിയിലെ വനവാസി ഊരുകള്‍ വരെ ആരോപണങ്ങളില്‍ സ്ഥാനം പിടിച്ചു. സ്ത്രീ സുരക്ഷയും സിപിഎമ്മിന്റെ രാഷ്ട്രീയ അക്രമങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി.
ഇരുമുന്നണികളുടെയും മദ്യനയവും പ്രചാരണത്തില്‍ സ്ഥാനം പിടിച്ചു. മദ്യം പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയാണ് യുഡിഎഫ് നയമെന്നായപ്പോള് മദ്യര്വര്ജ്ജനമാണ് വേണ്ടതെന്നായി എല്‍ഡിഎഫ്. സോളാര്‍ കത്തിജ്വലിക്കുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിച്ചത്ര കത്തിയുമില്ല.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്രത്തെ അടിയറവയ്ക്കുന്ന തരത്തില്‍ പാര്‍ട്ടി വിരുദ്ധനെ സ്ഥാനാര്‍ത്ഥിയാക്കിയതും ചര്‍ച്ചയായി.
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പരസ്പരം ചെളിവാരി എറിയുന്നതിനിടയില്‍ എന്‍ഡിഎ ബഹുദൂരം മുന്നോട്ട് പോയത് ഇരു മുന്നണികളെയും പിടിച്ചുലച്ചു. തുടര്‍ന്ന് ഇരുകൂട്ടരും എന്‍ഡിഎയെ പ്രതിരോധിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു. ഗുരുദേവനെ വര്‍ഗ്ഗിയ സംഘടനകളുടെ കുടക്കീഴില് എത്തിച്ചു എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഗുരുദേവന് തൂക്കുകയറും ഗുരുനാഥയ്ക്ക് ശവകുടീരവും എന്ന രീതിയില്‍ എന്‍ഡിഎ പ്രചാരണം ശക്തിപ്പെടുത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ഇടതുമുന്നണിക്കു കഴിഞ്ഞില്ല.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടി. ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്കിനെപ്പറ്റി എന്‍ഡിഎ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തൊടുത്തുവിട്ട അമ്പ് ദേശീയശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സംസ്ഥാന രാഷട്രീയത്തിലെ സമുന്നത നേതാവിന് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ച് ആരോപണത്തെ പ്രതിരോധിക്കാന്‍ ദല്‍ഹിയിലേക്ക് പോകേണ്ടതായും വന്നു. കുടുങ്ങുമെന്നായപ്പോള്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷയ്ക്ക് തിരുവനന്തപുരത്ത് വന്ന് കരയേണ്ടതായും വന്നു.
കേരളത്തിലെ വനവാസി സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ച പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ സൂചിപ്പിച്ചത് വിവാദമാക്കിയവര്‍ക്ക് തന്നെ വിനയായി. തന്റെ കൂടെ വന്നാല്‍ അട്ടപ്പാടിയിലെ സോമാലിയ കാണിച്ചു തരാമെന്ന വാദവുമായി ജാനു രംഗത്തുവന്നതോടെ വിവാദക്കാര്‍ പത്തിമടക്കി. തുടര്‍ന്ന് അട്ടപ്പാടിയിലെ വനവാസി ഊരുകളിലെ ദുരവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതോടെ മുതലക്കണ്ണീര് പൊഴിച്ചവര്‍ മാളങ്ങളിലേക്കു മടങ്ങുകയായിരുന്നു.
ബിഡിജെഎസിന്റെ രംഗപ്രവേശമാണ് എല്‍ഡിഎഫ് -യുഡിഎഫ് മുന്നണികളെ കുഴക്കിയത്. ഈഴവ സമുദായത്തിന്റെ വോട്ട് ആരുടെ കൂടയില്‍ വീഴും എന്നായിരുന്നു ചോദ്യം. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും എന്‍ഡിഎ ക്കുവേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങിയതോടെ ആ ചോദ്യത്തിനും ഉത്തരമായി. രക്ഷയില്ലാതെ ഇരുമുന്നണികളും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത പ്രചരിപ്പിച്ച് തങ്ങളുടെ കൂടെ നിര്‍ത്താന്‍ നന്നേ വിയര്‍ക്കുന്നുണ്ടായിരുന്നു.
സാധാരണ കേന്ദ്രം സംസ്ഥാനത്തിന് ഒന്നും തരുന്നില്ല എന്നത് പ്രചാരണ വിഷയങ്ങളില്‍ സ്ഥാനം പിടിക്കാറുണ്ട്.
ആദ്യ ഘട്ടത്തില്‍ ഇതു പറഞ്ഞുതുടങ്ങിയെങ്കിലും കേന്ദ്രം സംസ്ഥാനത്തിന് നല്കിയ തുകയുടെയും പദ്ധതികളുടെയും കണക്ക് കേന്ദ്രമന്ത്രിമാര്‍ വോട്ടര്‍മാരുടെ മുന്നില്‍ വിശദീകരിച്ചതോടെ കേന്ദ്രം തരുന്നില്ല എന്നവാദത്തില്‍ നിന്ന് പതിയെ പിന്മാറുകയായിരുന്നു.
താരപ്രഭയും തെരഞ്ഞെടുപ്പിനുസാക്ഷ്യം വഹിച്ചു. നടന് സുരേഷ്ഗോപി എംപി യുടെ എന്‍ഡിഎയ്ക്കു വേണ്ടിയുള്ള പ്രചാരണം സംസ്ഥാത്താകെ തരംഗമുണ്ടാക്കി. മലയാളത്തിലെ താരങ്ങള്‍ വിവിധ കഷികള്ക്കുവേണ്ടി മത്സരിക്കാനും പ്രചാരണത്തിനും രംഗത്ത് ഇറങ്ങിയത് ശ്രദ്ധനേടി.
സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ആരോപണപ്രത്യാരോപണങ്ങളില്‍ ഒരു കൂട്ടരെക്കുറിച്ച് ഒന്നു പറയാതിരുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യം. കുമ്മനം നയിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരോപണങ്ങള്‍ ഉന്നയിക്കാനായില്ല. ഇതിന്റെ ഫലസുചനയാകും ഇന്നു രാവിലെ 8.30 ഓടെ പുറത്ത് വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: