കൊച്ചി: സിപിഎമ്മില്‍ പിണറായി വിജയന് എതിരെ
വീണ്ടും പോര്‍മുഖം തുറന്ന് വിഎസ്. പാര്‍ട്ടി ജയിക്കുകയും മുഖ്യമന്ത്രിയാകാന്‍ പറയുകയും ചെയ്താല്‍ താന്‍ അതിന് തയ്യാറാണെന്ന വിഎസിന്റെ പ്രഖ്യാപനമാണ് ആദ്യ വെടി. ഇതിലൂടെ വീണ്ടും ഒരങ്കത്തിന് ബാല്യമുണ്ടെന്നാണ് വിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലാവ്ലിന് കേസില്‍ ഇന്നലെ ഒരാള്‍ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയിരുന്നു. കോട്ടയം ഭരണങ്ങാനം പനയ്ക്കല്‍ വീട്ടില്‍ ജീവന് ജേക്കബാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
ലാവ്ലിന് കമ്പനിയുടെ പ്രതിനിധിയായ ദിലീപ് രാഹുലനെ കേസില്‍ സി.ബി.ഐ പ്രതിയാക്കിയില്ലെന്നും ഇയാള്‍ക്കെതിരെ തെളിവു നല്കാന് തനിക്കു കഴിയുമെന്നും വ്യക്തമാക്കിയാണ് ജീവന് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇയാള്‍ വിഎസിന്റെയാളാണെന്നാണ് ആരോപണം. പിണറായിക്കെതിരായ ലാവ്ലിന് കേസ് വീണ്ടും സജീവമാക്കാനുള്ള നിയമപരമായ ശ്രമമാണ് ഇത്. നീക്കം വിജയിച്ചാല്‍ , കുറഞ്ഞ പക്ഷം കോടതിയുടെ രൂക്ഷമായ പരാമര്‍ശമെങ്കിലും വന്നാല്‍ പിണറായിക്കെതിരായ നീക്കം ശക്തമാകും.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയത് മലമ്പുഴ മണ്ഡലത്തിലാണ്്. പ്രചാരണത്തിന് തന്നെ ഉപയോഗിച്ച ശേഷം അവഗണിക്കാനുള്ള ശ്രമം നടക്കില്ലെന്നാണ് വിഎസിന്റെ വാക്കുകളില്‍ തെളിയുന്നത്.
വോട്ട് പിടിക്കാന്‍ വേണ്ടി തന്നെ മുന്നില്‍ നിര്‍ത്തി പ്രചരണം നടത്തിയ ശേഷം അതിന്റെ നേട്ടം ചിലര്‍ കൊണ്ടുപോകുന്നത് ശരിയായ രീതിയല്ല. എല്‍ഡിഎഫ് നേട്ടം കൊയ്യുമെന്ന എക്സിറ്റ് പോള്‍ പ്രവചനത്തിന് ശേഷം ഒരു വിഭാഗം നേതാക്കാള്‍ ഒന്നിച്ചുകൂടി ചില തീരുമാനങ്ങള്‍ എടുത്തതും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ച് ഇത്തരം യോഗങ്ങള്‍ ചേരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
താന്‍ ഈ പ്രായത്തിലും ഓടിനടന്ന് പ്രചരണം നടത്തിയത് ആരോഗ്യം തൃപ്തികരമായതിനാലാണെന്നും കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം അനാവശ്യ വിവാദം ഉണ്ടാക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമാവുകയെന്നും പറയുന്നു. 24 ന് മുമ്പ് യെച്ചൂരിയുടെ നേതൃത്തില്‍ ചേരുന്ന സംസ്ഥാന നേതാക്കളുടെ യോഗമാണ് ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളുക. തെരഞ്ഞെടുപ്പിന് ശേഷം അനുകൂല തിരുമാനങ്ങള്‍ ഉണ്ടാകുമെന്ന യച്ചുരിയുടെ ഉറപ്പ് വിഎസിന് ലഭിച്ചിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പിണറായി വിഭാഗവും ചില ആവശ്യങ്ങള്‍ യെച്ചൂരിക്കു മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന യെച്ചൂരിയുടെ പ്രസ്താവന കൂടി കണക്കിലെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: