ഗുവാഹതി: പതിനഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് തുടര്‍ഭരണം തൂത്തെറിഞ്ഞ് ആസാമില്‍ ബിജെപി അധികാരത്തിലേക്ക്. കാവിത്തരംഗത്തില് 126 സീറ്റില്‍ 86 സീറ്റും നേടി ബിജെപി-എജിപി സഖ്യം അധികാരം പിടിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി ആസാം വഴി അധികാരത്തിലെത്തുന്ന ബിജെപിയ്ക്ക് മാത്രമായി 60 സീറ്റു ലഭിച്ചു.
മുന്‍ കേന്ദ്ര മന്ത്രി സര്‍ബാനന്ദ് സോനോവാളിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയ്ക്കെതിരേയള്ള പോരാട്ടം. ബിജെപി സഖ്യത്തിലെ എജിപിയ്ക്ക് 14-ഉം ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന് 12ഉം സീറ്റു കിട്ടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 78 സീറ്റു കിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ 26 സീറ്റേ ലഭിച്ചുള്ളു. സ്വതന്ത്രര്‍ക്ക് ആറു സീറ്റു ലഭിച്ചു.
അതിര്‍ത്തി സംസ്ഥാനമായ ആസാമിലെ ഈ വിജയം വമ്പിച്ച സുപ്രധാന നേട്ടമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ സമ്പൂര്‍ണ്ണ വികാസത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് ഷാ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന സോനോവാള്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് നേട്ടത്തിനു വഴി തുറന്നത്. രജത് സേഥി, ആസാം ചുമതലയുള്ള പാര്‍ട്ടി ദേശീയ സെക്രട്ടറി മഹേന്ദ്ര സിങ് തുടങ്ങിയവരുടെ സംയുക്ത പ്രവര്‍ത്തനമായിരുന്നു സംസ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: