കൊച്ചി: തുടര്‍ച്ചയായി 15 വര്‍ഷം പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച സാജു പോളിന്റെ ദയനീയ പരാജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് സാജുപോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളിയോട് തോറ്റത്. മണ്ഡലത്തിലെ വികസനമുരടിപ്പും ജിഷ സംഭവവുമാണ് സാജുപോളിന്റെ പരാജയത്തിന് വഴിതെളിച്ചത്.
യാക്കോബായ സഭയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് സിപിഎം സാജുപോളിനെ നാലാം വട്ടവും പെരുമ്പാവൂരില്‍ പരീക്ഷിച്ചത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് നാല് പ്രാവശ്യം പ്രതിനിധീകരിച്ച മണ്ഡലമാണ് പെരുമ്പാവൂര്‍. തങ്കച്ചനെ പരാജയപ്പെടുത്തിയാണ് സാജുപോള്‍ നിയമസഭയില്‍ എത്തിയത്.
ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സാജുപോളിനെതിരെ മണ്ഡലത്തില്‍ പ്രതിഷേധം അലയടിച്ചിരുന്നു. കനാല്‍ ബണ്ടില്‍ ഒറ്റമുറി വീട്ടില്‍ കക്കൂസ് പോലുമില്ലാതെ 30 വര്‍ഷമാണ് ജിഷയുടെ കുടുംബം ജീവിച്ചത്. ജിഷ കൊല്ലപ്പെട്ടതിന് ശേഷം ആശുപത്രിയില്‍ കഴിയുന്ന അമ്മ രാജേശ്വരി സാജുപോളിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. രാജേശ്വരിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനോടും ഇന്നസെന്റ് എംപിയോടും സാജുപോളിനെതിരെ പരാതിപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുണ്ടായ ഈ വിഷയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇ.എസ്. ബിജു വന്‍മുന്നേറ്റമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലിരട്ടി വോട്ടുകള്‍ ബിജു നേടി. ഇരുപതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: