രാജാവിന്റെ ചോദ്യം കേട്ട് ധൗമ്യന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഇത് ദ്രൗപതി, പാണ്ഡവരുടെ പത്നിയാണീസുഭഗ. അപ്പോള്‍ രാജാവ് ചോദിച്ചു: ‘എന്നിട്ട് ആ വീരന്മാര് എവിടെയാണിപ്പോള്‍? അവര്‍ കാട്ടില്‍ സുഖവാസം നടത്തുകയാണോ?’
ധൗമ്യന്‍ തുടര്‍ന്നു. അവര്‍ അയ്വരും കൂടി നായാട്ടിന് പോയിരിക്കുന്നു. ഉച്ചയാവുമ്പോഴേയ്ക്ക് അവര്‍ വേട്ടമൃഗങ്ങളുമായി എത്തിച്ചേരും.’
അപ്പോള്‍ രാജാവ് ദ്രൗപതിയുടെ സമീപം ചെന്ന് നമസ്കാരം പറഞ്ഞു കുശലം ചോദിച്ചു. ‘സുന്ദരീ ഭവതിക്ക് സുഖം തന്നെയല്ലേ? വനവാസം പതിനൊന്നുകൊല്ലം കഴിഞ്ഞില്ലേ ഇപ്പോള്‍? എവിടെയാണ് ഭര്ത്താക്കന്മാര്?’. ഭര്ത്താക്കന്മാര് ഉടനേ തിരിച്ചു വരുമെന്നും അതുവരെ വിശ്രമിക്കണമെന്നും ദ്രൗപതി രാജാവിനോട് പറഞ്ഞു. അങ്ങനെ പറഞ്ഞു നില്ക്കുന്ന ആ സ്ത്രീരത്നത്തെ കാമജ്വരം മൂത്ത രാജാവ് ബലാല് കടന്നു പിടിച്ചു. മുനിമാര്‍ തടുത്തിട്ടും അവന്റെ ശ്രമം അവന് ഉപേക്ഷിച്ചില്ല.
ആരെയും വിശ്വസിക്കാന്‍ വയ്യ. പണ്ട് മഹാബലിക്കുണ്ടായ അനുഭവവും അറിയാമല്ലോ? വിരോചനപുത്രനായ ബലി, യജ്ഞകര്‍ത്താവും, ധര്‍മ്മിഷ്ഠനും, സത്യവ്രതനും സര്‍വ്വോപരി ദാനശീലനും ആയിരുന്നു. ദക്ഷിണാദികളോടെയുള്ള യജ്ഞങ്ങള്‍ നൂറെണ്ണം അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ദേവകാര്യം സാധിക്കാനായി ഭഗവാന് വിഷ്ണു കപടവേഷധാരിയായ വാമനനായി വന്നു സൂത്രത്തില്‍ അദ്ദേഹത്തിന്റെ സമ്പത്തെല്ലാം കൈക്കലാക്കിയല്ലോ! ബലിയുടെ നൂറ്റിയൊന്നാമത് യജ്ഞം മുടക്കുകയായിരുന്നു വാമനന്റെ ലക്ഷ്യം.
ഇന്ദ്രനുവേണ്ടിയാണ് ഭഗവാന് ഇത് ചെയ്തത്. ഉത്തമനായ മഹാബലിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ കഥ എന്ത് പറയാന്‍? ലോഭം മൂത്തുകഴിയുമ്പോഴാണ് മനുഷ്യര്‍ അധപ്പതിക്കുന്നത്. അത്യാഗ്രഹികള്‍ പരലോകത്തെപ്പോലും പേടിയില്ലാതെ പാപം ചെയ്തു കൂട്ടുന്നു! കഷ്ടം. മനോവാക് കര്മ്മങ്ങളാല് പരദാരങ്ങളെ കട്ടുകൊണ്ടുപോകുന്നവരും അത്യാഗ്രഹികളായവരും നരകത്തില്‍ വീഴും എന്ന് നിശ്ചയം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: