അഗ്രേ വഹ്നി പൃഷ്ഠേ ഭാനു
രാത്രൗ ചുബുകസമര്പ്പിത ജാനുഃ
കരതലഭിക്ഷസ്തരുതലവാസഃ
തദപി ന മുഞ്ചത്യാശാപാശം 16
മുന്നില്‍ അഗ്നി, പിന്നില്‍ സൂര്യന്; രാത്രി താടി കാല്‍മുട്ടിലേറ്റി കൂനിയുള്ള ഇരിപ്പ്; കരതലത്തില്‍ ഭിക്ഷ, മരച്ചുവട്ടില്‍ വാസം. എന്നാലും ആശയെന്ന പാശം അവനെ വിട്ടു പോകുന്നില്ല. (ശ്ലോകരചന: ഹസ്താമലകന്)
ഇവിടെ ഒരു ഭിക്ഷാംദേഹിയെയാണ് ഹസ്തമലകന്‍ ചൂണ്ടിക്കാട്ടുന്നത്. മുന്നില്‍ അഗ്നി, പിന്‍ഭാഗത്തു സൂര്യന്. രാത്രി കാല്‍മുട്ടില്‍ താടി ചേര്‍ത്തു ചടഞ്ഞുകൂടും. ഭിക്ഷാപാത്രം പോലുമില്ലാതെ കൈയില്‍ അതു വാങ്ങും. ആകെ അഭയം ഒരു മരച്ചുവടാണ്. എന്നാലോ ആഗ്രഹങ്ങള്‍ക്ക് ഒരു കുറവുമില്ല. ഇത് ഒരു ത്യാഗപൂര്‍ണ്ണമായ ജീവിതമെന്ന് തോന്നിയേക്കാം. പക്ഷേ ആശയുടെ നീളുന്ന കയറില്‍ നിന്ന് കഥാപാത്രം മുക്തനാകുന്നില്ല. ആശകള്‍ക്ക് പകരം ഈശനായിരുന്നു മനസ്സിലെങ്കില്‍ അയാള്‍ക്കും പരമപദം പൂകാമായിരുന്നു – ഭജഗോവിന്ദം.
കുരുതേ ഗംഗാസാഗര ഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാനവിഹീനഃ സര്വമതേന
മുക്തിം ഭജതി ന ജന്മശതേന 17
ഗംഗാസാഗരത്തിലേക്ക് (തീര്‍ത്ഥാടനത്തിനു) പോകുന്നു; വ്രതമനുഷ്ഠിക്കുന്നു അല്ലെങ്കില്‍ ദാനം ചെയ്യുന്നു. പക്ഷേ, ജ്ഞാനമില്ലാത്തവന് ഇതൊക്കെ അനുഷ്ഠിച്ചാലും നൂറു ജന്മങ്ങള് കഴിഞ്ഞാലും മോക്ഷം ലഭിക്കുകയില്ല എന്നാണ് എല്ലാവരുടെയുടെയും അഭിപ്രായം. (ശ്ലോകരചന: സുബോധന്‍)
വീട്ടില്‍ അമ്മ ചോറുണ്ടാക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ? അടുക്കള വൃത്തിയാക്കും. വെള്ളം അടുപ്പില്‍ വക്കും. എത്ര സമയം കഴിഞ്ഞാലും ചോറുണ്ടാകുമോ? അതുണ്ടാവണമെങ്കില്‍ അരി കഴുകി ഇടണം. തീര്‍ത്ഥയാത്രയും ഗംഗാസ്നാനവും എന്നാല്‍ അടുക്കള വൃത്തിയാക്കലും അടുപ്പില്‍ വെള്ളം വക്കലും പോലെയാണ്. മുന്നൊരുക്കമാണ്. അരി കഴുകി ഇടുക എന്നത് ജഗദീശ്വരന്റെ ഭാഗമാണ് ഞാന്‍ എന്ന തിരിച്ചറിവാണ്, ജ്ഞാനമാണ്. അപ്പോഴെ ചോറാകു. സമൃദ്ധമായ ഒരു അദ്ധ്യാത്മിക സദ്യയിലേക്ക് നമ്മുടെ മനസ്സിനെ ഭഗവാന് കാരുണ്യപൂര്‍വം ക്ഷണിക്കട്ടെ – ഭജഗോവിന്ദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: