ഈ തെരഞ്ഞെടുപ്പു ഫലം എ.കെ. ആന്റണിയുടെ ഹെലിക്കോപ്ടര്‍ ദുരന്തമാണ്. തോറ്റമ്പിയ ആന്റണിയ്ക്കിനി തലയില്‍ മുണ്ടിട്ടും മാന്യതയോടെ രാഷ്ട്രീയ വഴിയില്‍ നടക്കാനാവില്ല. ബിജെപി നിയമസഭയിലെത്തുന്നു, സന്ദര്‍ശക പാസ്സില്ലാതെതന്നെ.
ആദര്ശധീരനെന്നും സത്യസന്ധനെന്നും മറ്റുമുള്ള വ്യാജ കീര്‍ത്തിമുദ്രകള്‍ ആന്റണി വിലയ്ക്കുവാങ്ങിച്ചതാണ്. പത്രങ്ങളുടെയും വ്യക്തികളുടെയും ചെലവില്‍ രൂപപ്പെടുത്തിയ ആ ഭീമന്കോലം വാസ്തവത്തില്‍ ആറാട്ടുമുണ്ടത്തം മറയ്ക്കാനുള്ള വഴികളായിരുന്നു. പക്ഷേ, ഒടുവില്‍ ദേ, എല്ലാം തകര്‍ന്നടിഞ്ഞു. രാഷ്ട്രീയത്തിലെ വിരമിയ്ക്കല്പ്പാകത്തോടടുത്തപ്പോള് ആന്റണി വന്‍ ‘ഹെലികോപ്ടര്‍ ദുരന്ത’ത്തില്‍തന്നെ പെട്ടു; ചെന്നു വീണതോ നിലയില്ലാത്ത നടുക്കടലിലും.
ആന്റണിയെന്ന കള്ളവിഗ്രഹത്തിന്റെ കപടമുഖങ്ങള്‍ തുറന്നുകാണിക്കേണ്ടതിനു പകരം കളഭം ചാര്‍ത്തലായിരുന്നു പലരുടെയും പണി. അക്കൂട്ടത്തില്‍ രാജാവിനു തുണിയില്ലെന്നു പറയാന്‍ ഭയപ്പെടുകയായിരുന്നു പലരും, ഈ വൈകിയ വേളയിലും. മുഖ്യമന്ത്രിപ്പണി വിട്ട് ഇറങ്ങുമ്പോള്‍ സ്വന്തം അമ്മയുടെ ഫോട്ടോ മാത്രം നെഞ്ചോട് ചേര്‍ത്തു പിടിച്ച്, അത് പത്രത്തില്‍ വരുമെന്നുറപ്പാക്കി, പമ്മിപ്പമ്മി ഇറങ്ങിപ്പോയ ആന്റണി ‘ആദര്‍ശഗാന്ധി’യായി പുകഴ്ത്തപ്പെട്ടു.
പെരുന്നാളിനും പള്ളിയില്‍ പോകാത്തയാളെന്ന് പാണന്മാരെക്കൊണ്ടു പാടിച്ച ആന്റണി ആരുമറിയാതെ സഭകള്‍ക്കു വേണ്ടി കപ്യാരേയും ശെമ്മാശനെയും പോലെ പണിയെടുത്തു കൊടുത്തു. ഒടുവില്‍ അതും പൊളിഞ്ഞു, ബിജെപിയെ തോല്‍പ്പിക്കാന്‍, ഹിന്ദുത്വശക്തികളെ പരാജയപ്പെടുത്താന്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നിരങ്ങിയത് തുറകളിലും ക്രിസ്തീയ വിശ്വാസി വിഭാഗത്തിന്റെ തിണ്ണകളിലുമായിരുന്നു. കാപട്യമില്ലാത്ത സാധാരണക്കാര്‍ പോലും ഞെട്ടിപ്പോയിരിക്കണം കള്ളപ്പുണ്യാളത്തം കണ്ട്.
മാറാട് കടപ്പുറത്ത് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാന്‍ എല്ലാ അര്‍ത്ഥത്തിലും കൂട്ടുനിന്നത് ആന്റണിയെന്ന മുഖ്യമന്ത്രിയായിരുന്നുവല്ലൊ. പക്ഷേ സംഭവത്തിനു ശേഷം, കടലോളം ദുഃഖം ഭാവിച്ച ആന്റണി, അന്ന് കലാപമുണ്ടാകാതിരിക്കാന്‍ ഭരണ സംവിധാനത്തിനു കൂട്ടുനിന്ന ഹിന്ദുസംഘടനകളോടു കാണിച്ചത് കാപട്യമായിരുന്നു. മാറാട്ട് ആന്റണി തിരിച്ചറിഞ്ഞിരുന്നു ഹിന്ദുസംഘടനകളുടെ ശക്തി. അതുകൊണ്ടുതന്നെയാണ് ബിജെപിയെ നിയമസഭ തൊടീയ്ക്കില്ലെന്ന് ആണയിട്ടത്. പക്ഷേ, ആന്റണി ചോദ്യം ചെയ്തത് കേരള ജനതയുടെ മനസ്സിനെ ആയിരുന്നു, മനസ്സാക്ഷിയെ ആയിരുന്നു. അവിടുന്നാണിപ്പോള്‍ കനത്ത പ്രഹരം കിട്ടിയത്.
ഒ. രാജഗോപാല്‍ കേരളത്തിന്റെ അംബാസഡറാണെന്നാണ് അന്ന് ആന്റണി പുകഴ്ത്തിയത്, കേന്ദ്രമന്ത്രി രാജഗോപാല്വഴി, മുഖ്യമന്ത്രിയായ തനിക്ക് കേന്ദ്രത്തില്‍ നിന്നു കിട്ടുന്നത് പോരട്ടെയെന്ന സ്വാര്‍ത്ഥത കൊണ്ടായിരുന്നു. പരസ്യമായി സൗഹാര്ദ്ദച്ചിരി ചിരിച്ചുകൊണ്ട്, ഒ. രാജഗോപാല്‍ വര്‍ഗ്ഗീയവാദിയെന്ന് രഹസ്യമായി കടലിന്റെ മക്കളോടു പറഞ്ഞെങ്കിലും അവര്‍ കേട്ടില്ല. ആന്റണിയുടെ അധഃപതനത്തിന്റെ പരമാവധിയായിപ്പോയി ഈ തെരഞ്ഞെടുപ്പു പ്രചാരണം. മുത്തങ്ങയില്‍ വനവാസികള്‍ക്കു നേരെ നിറയൊഴിച്ച ആന്റണിയും നീണ്ടകരയില്‍ മീന്‍പിടുത്തക്കാരെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികരും തമ്മില്‍ സാമ്യതകളാണേറെ. ഇറ്റലിയുടെ സംരക്ഷണമാണ് രണ്ടുപേര്‍ക്കും.
കോണ്‍ഗ്രസ് താല്‍ക്കാലിക ഖജാന്ജിയായിരിക്കെ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച പാര്‍ട്ടിയെ വാജ്പേയി സര്‍ക്കാര്‍ രക്ഷപ്പെടുത്തിയത് ആന്റണിയോടുള്ള അനുകമ്പകൊണ്ടുകൂടിയായിരുന്നു. അത് ആന്റണി അഭ്യര്‍ത്ഥിച്ചിരുന്നു. ആന്റണിയുടെ കാപട്യം അത്രമാത്രം അടല്ബിഹാരിയും തിരിച്ചറിഞ്ഞില്ല. ഇന്നും അദ്വാനിതൊട്ട് അനന്തകുമാര്‍ വരെയുള്ള കേന്ദ്ര ബിജെപി നേതാക്കള്‍ ആന്റണിയില്‍ മാന്യത കാണുന്നു. അവരെ ആന്റണിയ്ക്ക് കബളിപ്പിക്കാനാകുന്നു. പക്ഷേ ഇല്ലാത്തത് ഉണ്ടെന്ന് ഏറെനാള്‍ ഭാവിക്കാന്‍ ഒരു ആന്റണിയ്ക്കും ആവില്ലല്ലൊ, മുഖംമൂടി അഴിഞ്ഞുവീണുപോയി. നാല്ക്കവലയില് മുണ്ടഴിഞ്ഞ സ്ഥിതിയിലായി.
ഹെലിക്കോപ്ടര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ തലചുറ്റുന്ന ആന്റണിക്ക് അഗസ്റ്റവെസ്റ്റ്ലാന്ഡ് ഹെലിക്കോപ്ടര്‍ കോഴ ഇടപാടില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അതുകൊണ്ടുതന്നെയാണ് അന്തം വിട്ട ഈ രാഷ്ട്രീയ പതനം. ഹെലിക്കോപ്ടറില്‍ നിന്നുവീണത് നടുക്കടലില്ത്തന്നെയാണ്. അവിടെ രക്ഷിക്കാന്‍ ഇറ്റാലിയന്‍ നാവികര്‍ ഉണ്ടാവില്ലെന്നുറപ്പായി. രാഷ്ട്രീയ മരണം സംഭവിക്കാന്‍ അധികമില്ലാത്ത ആന്റണിക്ക് രാഷ്ട്രീയക്കളത്തില്‍ ആത്മഹത്യ തന്നെയാണ് ഇനിവഴി. അല്ലെങ്കില്‍ മോഹാലസ്യപ്പെട്ടപ്പോള്‍ അന്ന് പട്ടാളം ചുമന്നു മാറ്റിയതുപോലെ കേരള രാഷ്ട്രീയം ആന്റണിയെ ചുമന്നു മാറ്റും, ഒരു മാലിന്യത്തെപ്പോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: