കൊച്ചി: ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പറഞ്ഞു നടന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വോട്ട് കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33255 വോട്ടുകള്‍ക്ക് ജയിച്ച അദ്ദേഹത്തിന് ഇക്കുറി 27092 വോട്ടു മാത്രമാണ് ലഭിച്ചത്. 6163 വോട്ടുകളുടെ കുറവ്. പാലായില്‍ കെഎം മാണിയുടെ വോട്ടും കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5259 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ച മാണിക്ക് ഇക്കുറി 4703 വോട്ടുകളുടെ ഭൂരിപക്ഷം നേടാനേ കഴിഞ്ഞുള്ളു.
അതേസമയം 2011ലെ തെരഞ്ഞെടുപ്പില്‍ 711 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇക്കുറി 33632 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം 5520ല്‍ നിന്ന് 18621 വോട്ടുകളായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ്ബിന് 12070 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇക്കുറി അത് 6195 വോട്ടുകളായി കുറഞ്ഞു. ആദ്യഘട്ടത്തില്‍ അനൂപ് തോല്‍ക്കുമെന്നു തന്നെ തോന്നിച്ചിരുന്നു.
മലമ്പുഴയില്‍ മത്സരിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ വോട്ടും കുറഞ്ഞു.
കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പില്‍ 77751 വോട്ടുകള്‍ ലഭിച്ച വിഎസിന് ഇത്തവണ 73299 വോട്ടുകളാണ് ലഭിച്ചത്. 4452 വോട്ടുകളുടെ കുറവ്. എന്നാല്‍ ഭൂരിപക്ഷത്തില്‍ വിഎസിന് വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 3702 വോട്ടിന്റെ വര്‍ദ്ധന.
മലപ്പുറത്തെ വണ്ടൂരില്‍ മന്ത്രി അനില്‍കുമാറിനും ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞ തവണ 28919 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി അത് 23864 വോട്ടുകളായി കുറഞ്ഞു.
മന്ത്രി മഞ്ഞളാകുഴി അലിയുടെ ഭൂരിപക്ഷം വന്‍തോതിലാണ് കുറഞ്ഞത്. മുന്‍പ് 9589 വോട്ടുകള്‍ക്ക് ജയിച്ച അലി ഇക്കുറി 549 വോട്ടുകള്‍ക്കു മാത്രമാണ് ജയിച്ചത്. വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ റബ്ബിനും ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞു. 2011ല്‍ 30218 വോട്ടിന് ജയിച്ച റബ്ബ് ഇക്കുറി വെറും 6043 വോട്ടുകള്‍ക്കാണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: