തലസ്ഥാന ജില്ലയില്‍ താമരത്തിളക്കം. ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ മുന്നേറ്റത്തില്‍ തലസ്ഥാന ജില്ലയില്‍ എന്‍ഡിഎ ചരിത്ര മുന്നേറ്റം നടത്തി. നേമം മണ്ഡലത്തിലെ വിജയത്തിലൂടെ കേരളത്തിലാദ്യമായി താമര വിരിയിച്ച തിരുവനന്തപുരം ജില്ലയിലും വട്ടിയൂര്‍ക്കാവിലും ബിജെപി രണ്ടാമതെത്തുകയും ചെയ്തു. ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ 20,000 വോട്ടിനു മുകളില്‍ നേടാന്‍ എന്‍ഡിഎയ്ക്കായി.
ജില്ലയില്‍ 2011ല്‍ ബിജെപിക്ക് 1,54,144 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 4,43,596 ആയി ഉയര്‍ന്നു. ജില്ലയില്‍ ഒന്‍പത് സീറ്റുകള്‍ നേടിയ എല്‍ഡിഎഫിന് 7,92,000 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന് 6,81,694 വോട്ടും. യുഡിഎഫും ബിജെപിയും തമ്മില്‍ 2,38,098 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ജില്ലയിലുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 2,89,452 വോട്ടുകളുടെ വര്‍ദ്ധനവ് എന്‍ഡിഎ സഖ്യത്തിനുണ്ടാക്കാനായി.
നേമം മണ്ഡലത്തില്‍ 67813 വോട്ട് നേടിയാണ് ഒ. രാജഗോപാല്‍ ചരിത്രവിജയം നേടിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 43,661 വോട്ടുകള്‍ 67813 വോട്ടുകളായി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് രാജഗോപാല്‍ വിജയക്കുതിപ്പ് നടത്തിയത്. 2011ല്‍ 37.65 ശതമാനം വോട്ട് നേടിയ നേമം മണ്ഡലത്തില്‍ ബിജെപിക്ക് ഇത്തവണ 47.77 ശതമാനം വോട്ട് നേടാനായി.
ബിജെപി രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് 13494 (12.09%) വോട്ടുകളാണ്.
ഇത്തവണ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനിലൂടെ ഇത് 43,7000 (32.20%) ആയി ഉയര്‍ത്താന്‍ ബിജിപിക്കായി. മൂന്നിരട്ടി വോട്ടുകള്‍ നേടാന്‍ ഇവിടെ ബിജെപിക്കായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7508 (6.91%) വോട്ടുകള്‍ നേടിയ കഴക്കൂട്ടത്ത് ആറിരട്ടി വോട്ടുകള്‍ നേടാന്‍ ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരനായി. 42732 (32.14%) വോട്ടുകളാണ് മുരളീധരന് ഇവിടെ നേടിയത്.
മുന്‍ തെരഞ്ഞെടുപ്പില്‍ നേടിയ 22550 (19.33%) വോട്ടുകള്‍ 38700 (27.18%) വോട്ടായി വര്‍ദ്ധിപ്പിച്ചാണ് കാട്ടാക്കടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് മുന്നേറ്റം നടത്തിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ 2011ല്‍ നേടിയ 11519 (10.80%) വോട്ടുകള്‍ 34,764 (27.67%) വോട്ടുകളായി ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് വര്‍ദ്ധിപ്പിച്ചു.
നെടുമങ്ങാട് മണ്ഡലത്തില്‍ അഞ്ചിരട്ടി വോട്ടുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5971(4.82%) വോട്ടുകള്‍ നേടിയ നെടുമങ്ങാട് 35139 (23.42%) വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി വി.വി. രാജേഷ് എതിരാളികളെ അമ്പരപ്പിച്ചു. പാറശ്ശാലയില്‍ കരമന ജയന്റെ സ്ഥാനാര്‍ത്ഥിത്വം മൂന്നിരട്ടി വോട്ടുകളുടെ വര്‍ദ്ധനവാണ് എന്ഡിഎയ്ക്കുണ്ടാക്കിയത്. 10310 (7.65%) വോട്ടുകള്‍ 33,028 (21.02%) വോട്ടുകളാക്കി ഉയര്‍ത്താന്‍ കരമന ജയനായി.
കോവളത്ത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടി.എന്‍.സുരേഷ് മൂന്നിരട്ടിയിലധികം വോട്ടുകള്‍ വര്‍ദ്ധിപ്പിച്ചു. 2011ല്‍ 9127 (7.34%) വോട്ടുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ 30,987 (20.26%) വോട്ടുകള്‍ നേടാന്‍ ടി.എന്‍. സുരേഷിനായി. 7694 വോട്ടുനേടിയ അരുവിക്കരയില്‍ ഇത്തവണ രാജസേനനിലൂടെ ബിജെപി നേടിയത് 20,294 വോട്ടാണ്. 6.65 ശതമാനത്തില്‍ നിന്നും 14.22 ശതമാനം വോട്ട് വര്‍ദ്ധന ബിജെപിക്കുണ്ടായി.
ആറ്റിങ്ങലില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് വെറും 4. 24 ശതമാനം വോട്ടാണ്. ഇത് 20.08 ശതമാനമായി ഉയര്‍ത്താന്‍ രാജിപ്രസാദിന് കഴിഞ്ഞു. 4844 വോട്ടുകള്‍ നേടിയിടത്ത് രാജി പ്രസാദ് 27602 വോട്ടുകളാണ് സ്വന്തമാക്കിയത്.
വര്‍ക്കലയിലും ബിജെപി വന്‍കുതിപ്പ് നടത്തി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസ്.ആര്.എം വോട്ട് വിഹിതം 3012 ശതമാനത്തില്‍ നിന്നും അഞ്ചിരട്ടിയാക്കി (15.56%) 2011ല്‍ 3430 വോട്ടുകള്‍ നേടിയ ഇവിടെ അജി 19872 വോട്ടുകളാണ് നേടിയത്. ചിറയന്‍കീഴ് 2011ല്‍ വെറും 2078 (10.85%) വോട്ട്’നേടിയപ്പോള്‍ ഇത്തവണ ഡോ. പി.പി. വാവയിലൂടെ ഇത് 19478 (14.12%) ആയി ഉയര്‍ന്നു. നെയ്യാറ്റിന്‍കരയില്‍ 6730(6.07%) വോട്ടുകള്‍ 15,531 (11.64%) ആയി ഉയര്‍ത്താന്‍ പുഞ്ചക്കരി സുരേന്ദ്രനായി. വാമനപുരത്ത് നേടിയ 5228 (4.26%) വോട്ടുകള്‍ ബിഡിജെഎസിന്റെ ആര്.വി. നിഖില്‍ 13,956 (9.95%) ആയി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: