എരുമേലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥിയായ പി.സി. ജോര്‍ജ്ജിന്റെ വിജയം മണ്ഡലത്തില്‍ ഇരുമുന്നണികളുടെയും വോട്ട് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തിയ പി.സി. ജോര്‍ജ്ജിനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, ഏരിയാ കമ്മറ്റിയംഗങ്ങളുടെയും പിടിവാശിമൂലം സീറ്റ് നിഷേധിക്കുകയും ഇതേ തുടര്‍ന്ന് സ്വയം സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ്ജ് രംഗത്തെത്തിയതുമാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഏരിയാ കമ്മറ്റികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ്ജിനെ നിര്‍ത്തണമെന്ന് വാദിച്ചെങ്കിലും പിണറായി വിജയനടക്കമുള്ള ചില നേതാക്കള്‍ എതിര്‍ത്തതാണ് എല്‍ഡിഎഫിലെ ഇപ്പോഴത്തെ ദയനീയ പരാജയത്തിന് കാരണമായതെന്നും നേതാക്കള്‍ പറയുന്നു.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും എല്‍ഡിഎഫ് യുഡിഎഫ് വോട്ട് ചോര്‍ച്ച വ്യാപകമായിരുന്നു. ഒരൊറ്റ സ്ഥലത്തും ഒരു തവണ പോലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ 44000 വോട്ടില്‍ നിന്നും ഇത്തവണ പി.സി. ജോസഫ് 22270 എന്ന വോട്ടിംഗിലേക്ക് താഴ്ന്ന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. ബിജെപി 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5006 വോട്ടാണ് നേടിയിരുന്നത്. ഇത്തവണ 19966 വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്. ഉല്ലാസ് തിളക്കമേറിയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
എല്‍ഡിഎഫിലെ പാര്‍ട്ടി ഭാരവാഹികളും സജീവ പ്രവര്‍ത്തകരും മാത്രമാണ് വോട്ട് ചെയ്തതെന്നും അനുഭാവികളുടെ വോട്ടുകള്‍ ഒന്നുപോലും നേടാനായില്ലെന്നും പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പി.സി. ജോര്‍ജ്ജിനെ പാരാജയപ്പെടുത്തണമെന്നാവശ്യപ്പെട്ട് പിണറായി വിജയന് രണ്ടുതവണയാണ് പാര്‍ട്ടി ഏരിയാ കമ്മറ്റികളിലെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പിണറായുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണങ്ങളില്‍ പോലും സജീവമാകാതിരുന്ന നേതാക്കള്‍ എല്‍ഡിഎഫിന്റെ പാര്‍ട്ടി വോട്ടുകള്‍ നിലനിര്‍ത്തി മറ്റ് വോട്ടുകളില്‍ വന്‍ ചോര്‍ച്ചക്ക് വഴിതുറക്കുകയായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം അന്വേഷിക്കാന്‍ പോകുന്ന പാര്‍ട്ടി കമ്മറ്റിയുടെ നടപടികളില്‍ നിന്നും രക്ഷപെടാനാണ് സിപിഎം നേതാക്കള്‍ ചില ബ്രാഞ്ചുകളിലും വാര്‍ഡുകളിലും ഇത്തരത്തില്‍ പാര്‍ട്ടി വോട്ടുകള്‍ മാത്രം നിലനിര്‍ത്തിയത്.
എരുമേലി മേഖലയില്‍ 500 വോട്ടിന് ലീഡ് ചെയ്യുമെന്ന സിപിഎം എരുമേലി ലോക്കല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പോലും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും, ചില ഘടകകക്ഷികളും രഹസ്യമായി പി.സി. ജോര്‍ജ്ജിന് വോട്ടുകള്‍ ചോര്‍ത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പരസ്യമായി രംഗത്തിറങ്ങിയ ഐ ഗ്രൂപ്പിലെ പല നേതാക്കളും വോട്ട് ചെയ്തില്ലെന്നും വ്യാപകമായി വോട്ടുകള്‍ ചോരാന്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
പി.സി. ജോര്‍ജ്ജിന്റെ വിജയം കനത്ത തിരിച്ചടിയായ ഇരുമുന്നണികള്‍ക്കും പ്രാദേശി ഘടകങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കുള്ള സാദ്ധ്യത ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: