ന്യൂദല്‍ഹി: പശ്ചിമബംഗാള്‍, കേരളം, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനം നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മികച്ച പ്രവര്‍ത്തനം നടത്തി വോട്ടിംഗ് ശതമാനം 15ലധികം ഉയര്‍ത്തിയ കേരളത്തിലെ പ്രവര്‍ത്തകരെ അഭിനന്ദിച്ച അമിത്ഷാ, ബിജെപി-ബിഡിജെഎസ് സഖ്യം സംസ്ഥാനത്ത് കൂടുതല്‍ ശക്തമായി തുടരുമെന്നും അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. കേരളം മുതല്‍ കാശ്മീര്‍ വരെയും കച്ച് മുതല്‍ കാമരൂപം വരെയും ബിജെപിയുടെ വിജയം ഉണ്ടായി. പാര്‍ട്ടിയുടെ ഉജ്വല വിജയത്തിനായി ബൂത്തുതലം മുതല്‍ അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയം. പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വിജയവും നെഗറ്റീവ് പ്രചാരണത്തിന്റെ പരാജയവുമാണ് അഞ്ചു സംസ്ഥാനങ്ങളിലും സംഭവിച്ചത്, അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ 2011ലെ 4.6%ത്തില്‍ നിന്നും 10.7% ആയി വോട്ട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ 6% ശതമാനത്തില്‍ നിന്നും 15% ആയും ഉയര്‍ന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ വളര്‍ച്ചയുണ്ടായി. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണിത്. ഇതിനു പുറമേ ഗുജറാത്ത്, ഝാര്‍ഖണ്ഢ്, ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കാനായി. ഗ്രാമീണര്‍ക്കും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളുടെ ഫലം ലഭിച്ചു തുടങ്ങിയിരിക്കുന്നു. അഴിമതി വിമുക്ത സര്‍ക്കാര്‍ എന്ന വാക്ക് പാലിച്ചതിന് ലഭിച്ച സമ്മാനമാണിത്.
പാര്‍ലമെന്റില്‍ വിവിധ പാര്‍ട്ടികളായി തിരിഞ്ഞിരുന്ന് വികസന പ്രക്രിയ തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് വലിയ തിരിച്ചടി സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യത്തിലേക്ക് ഒരു വലിയ ചുവടു കൂടി മുന്നോട്ടുവെച്ചിരിക്കുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തറക്കല്ലിടീലാണ് സംഭവിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി, അസംഗണപരിഷത്ത്, ബോഡോ എന്നിവരുടെ സഖ്യമാണ് അസമില്‍ വിജയിച്ചിരിക്കുന്നത്. സര്‍ക്കാരിലും എല്ലാ സഖ്യകക്ഷികള്‍ക്കും സ്ഥാനമുണ്ടാകും. കോണ്‍ഗ്രസ് പ്രധാനമന്ത്രി പത്തുവര്‍ഷം പ്രതിനിധാനം ചെയ്ത ആസമില്‍ ബിജെപി വിജയം പിടിച്ചെടുത്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പത്രസമ്മേളനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള ജെ.പി നദ്ദ, കേന്ദ്രഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍, ഭൂപേന്ദ്രയാദവ്, കൈലാസ വിജയവര്‍ഗ്ഗീയ, ശ്രീകാന്ത് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷങ്ങളാണ് ആരംഭിച്ചത്. ആവേശ ഭരിതരായ പ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ അധ്യക്ഷനും രംഗത്തിറങ്ങി.
വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇതാദ്യമായി ഭരണം നേടിയതും കേരളത്തില്‍ അക്കൗണ്ട് തുറന്നതും ദേശീയ ആസ്ഥാനത്തെ ആവേശം വര്‍ദ്ധിപ്പിച്ചു. ബിജെപി ദക്ഷിണ ഭാരത സെല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ദേശീയാസ്ഥാനത്ത് മധുര വിതരണവും നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്നതിനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗവും പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: