തിരുവനന്തപുരം: മുഖ്യമന്ത്രിയെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം തുടങ്ങി. യുഡിഎഫിനെ തകര്‍ത്ത് അധികാരത്തിലെത്തിയെങ്കിലും ആരു നയിക്കുമെന്ന ചോദ്യം എല്‍ഡിഎഫിനു തലവേദനയാകുന്നു.
മുഖ്യമന്ത്രിയെ ഫലം വന്നതിനു ശേഷം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. പ്രചാരണത്തിന് നായകസ്ഥാനത്ത് നിന്നത് പിണറായി ആയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം വി.എസ്. അച്യുതാനന്ദന് പ്രകടിപ്പിച്ചതോടെ പിണറായിയുടെ മുഖ്യമന്ത്രി മോഹത്തിന് അത് തടസമായിരിക്കുകയാണ്. ഇതോടെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുമോ, അതോ നിലവിലെ പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദന് ഒരു അവസരം നല്‍കുമോ എന്നത് സംബന്ധിച്ചാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകന് വിഎസ് ആയിരുന്നുവെന്നും വലിയ ഭൂരിപക്ഷം നേടുന്നതില്‍ വിഎസിന്റെ മുന്‍നിര പോരാട്ടം സഹായകമാണെന്നും അതുകൊണ്ടുതന്നെ വിഎസിനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് വിഎസ് പക്ഷം ആവശ്യപ്പെടുന്നത്. പാര്‍ട്ടിയും ജനങ്ങളും പറഞ്ഞാല്‍ മുഖ്യമന്ത്രിയാകുമെന്ന് വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിപദം ഇത്തവണ പിണറായിക്കു നല്‍കണമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം. വിഎസിനു തുല്യമായ മറ്റു പദവി നല്‍കാമെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.
മുഖ്യമന്ത്രിയായില്ലെങ്കില്‍ എംഎല്‍എ ആയി മാത്രം തുടരാനാണ് വിഎസിന്റെ തീരുമാനമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി പദം സംബന്ധിച്ച തര്‍ക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് തലസ്ഥാനത്ത് ചേരുന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ തീരുമാനമായേക്കും.
പ്രകാശ് കാരാട്ട് അടക്കം പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും പിണറായി മുഖ്യമന്ത്രിയാകാനാണ് താല്പര്യം. എന്നാല്‍ ലാവ്ലിന് കേസും ധര്‍മ്മടത്തെ വ്യാപകമായ കള്ളവോട്ടു വിവാദവുമെല്ലാം പിണറായിക്കെതിരാകും. ജനവികാരം വിഎസിന് അനുകൂലമാണ്.
വിജയത്തിനു തൊട്ടുപിന്നാലെ വിവാദമുണ്ടാക്കുന്നത് പാര്‍ട്ടിക്ക് ദോഷമാകുമെന്നാണ് യെച്ചൂരിയുടെ നിലപാട്. വിവാദത്തിനിടയുണ്ടാക്കാതെ വിഎസിന് മുഖ്യമന്ത്രി പദവും പിണറായിക്ക് ഉപമുഖ്യമന്ത്രി പദവുമടക്കമുള്ള പോംവഴികളും നേതൃത്വം ആലോചിക്കുന്നുണ്ട്.
മന്ത്രിസഭയിലേക്ക് ഇടംനേടാന്‍ കണ്ണുംനട്ട് പ്രമുഖരുടെ നീണ്ട നിരയയുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന തോമസ് ഐസക്, ജി. സുധാകരന്, എ.കെ. ബാലന്, സി. ദിവാകരന്, മുല്ലക്കര രത്നാകരന് എന്നിവരും പുതുമുഖങ്ങളായി ഇ.പി. ജയരാജന്, കടകംപള്ളി സുരേന്ദ്രന്, ബി. സത്യന്, ഘടകക്ഷികളില്‍ നിന്ന് മാത്യു ടി തോമസ്, വി.എസ്. സുനില്‍കുമാര്‍, ഗണേഷ് കുമാര്‍ എന്നിവരും മന്ത്രിപദവി പ്രതീക്ഷിക്കുന്നവരാണ്.
കെ.കെ.ഷൈലജ, ഗീത ഗോപി, ഇ.എസ് ബിജിമോള്‍, സി.കെ ആശ, യു. പ്രതിഭാ ഹരി, വീണാ ജോര്‍ജ്, പി. ഐഷാ പോറ്റി, ജെ.മേഴ്സിക്കുട്ടി അമ്മ എന്നിങ്ങനെ സിപിഎമ്മിന് എട്ടു വനിതാ എംഎല്‍എമാരുണ്ട്. ഇതില്‍ കെ.കെ. ശൈലജയ്ക്കും ഐഷാ പോറ്റിക്കും നറുക്ക് വീണേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: