ആലപ്പുഴ: ജില്ലയില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടം, എല്‍ഡിഎഫ് മേധാവിത്വം നിലനിര്‍ത്തി, യുഡിഎഫ് തകര്‍ന്നടിഞ്ഞു. ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടിടത്തും എല്‍ഡിഎഫ് ജയിച്ചു. സിറ്റിങ് സീറ്റായ ഹരിപ്പാട് മാത്രമാണ് യുഡിഎഫ് നിലനിര്‍ത്തിയത്. എന്നാല്‍ ഇരു മുന്നണികളെയും ഞെട്ടിക്കുന്ന പ്രകടനമാണ് എന്‍ഡിഎ നടത്തിയത്.
ഒരു മണ്ഡലത്തില്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ പിടിച്ച എന്‍ഡിഎയ്ക്ക് രണ്ടു മണ്ഡലത്തില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ സമാഹരിക്കാനും കഴിഞ്ഞു. മൂന്ന് മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകളും ലഭിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ട് ജില്ലയിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് എന്‍ഡിഎയുടെ മുന്നേറ്റം ശ്രദ്ധേയമാകുന്നത്.
ഇത്തവണ 16.85 ശതമാനം വോട്ടുകള്‍ നേടാനും എന്‍ഡിഎയ്ക്ക് കഴിഞ്ഞു. യുഡിഎഫിന് വോട്ടുകള്‍ കുത്തനെ കുറയുകയാണുണ്ടായത്. ഹരിപ്പാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയുടെ ജയം സിപിഎമ്മിലെ ഒരു വിഭാഗം വോട്ടുമറിച്ചതിനാലാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഇവിടെ സിപിഐ സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെട്ടത്. അമ്പലപ്പുഴയില്‍ പക്ഷെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ജനതാദള്‍-യുവിനെ ചതിച്ചു.
ഇവിടെ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചത് കോണ്‍ഗ്രസിലെ ഐ വിഭാഗം വോട്ടുകള്‍ മറിച്ചതിനാലാണെന്നാണ് ആക്ഷേപം. ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി നടന്നത്. ശക്തമായ ത്രികോണ മത്സരത്തിനൊടുവിലാണ് ചെങ്ങന്നൂരില്‍ ബിജെപിയുടെ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പരാജയപ്പെട്ടത്. ഇവിടെ 42,682 വോട്ടുകളാണ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ചത്. സിപിഎമ്മിന്റെ കെ.കെ. രാമചന്ദ്രന്‍നായര്‍ക്ക് 52,880 വോട്ടുകളും കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥിന് 44,897 വോട്ടുകളും ലഭിച്ചു.
കുട്ടനാട്ടില്‍ ബിഡിജെഎസിന്റെ സുഭാഷ് വാസുവിന് 33,044 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന്റെ തോമസ് ചാണ്ടിക്ക് 50,114 വോട്ടുകളും യുഡിഎഫിന്റെ ജേക്കബ് എബ്രഹാമിന് 45,223 വോട്ടുകളുമാണ് ലഭിച്ചത്. മാവേലിക്കരയില്‍ ബിജെപിയുടെ പി.എം. വേലായുധന് 30,929 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ ആര്. രാജേഷിന് 74,555 വോട്ടുകളും യുഡിഎഫിന്റെ ബൈജു കലാശാലയ്ക്ക് 43,013 വോട്ടുകളും ലഭിച്ചു. അരൂരില്‍ ബിഡിജെഎസിന്റെ ടി. അനിയപ്പന് 27,753 വോട്ടുകള്‍ ലഭിച്ചു.
എല്‍ഡിഎഫിന്റെ എ.എം. ആരിഫിന് 84,720 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ സി.ആര്. ജയപ്രകാശിന് 46,201 വോട്ടുകള്‍ ലഭിച്ചു. അമ്പലപ്പുഴയില്‍ ബിജെപിയുടെ എല്‍.പി. ജയചന്ദ്രന് 22,730 വോട്ടുകള്‍ ലഭിച്ചു. സിപിഎമ്മിലെ ജി. സുധാകരന് 63,069 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന്റെ ഷേക് പി. ഹാരിസിന് 40,488 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കായംകുളത്ത് ബിഡിജെഎസിന്റെ ഷാജി എം.പണിക്കര്‍ക്ക് 20,000 വോട്ടുകള്‍ ലഭിച്ചു. സിപിഎമ്മിലെ പ്രതിഭാഹരിക്ക് 72,956ഉം കോണ്‍ഗ്രസിന്റെ എം. ലിജുവിന് 61,099 വോട്ടുകളും ലഭിച്ചു.
ചേര്‍ത്തലയില്‍ ബിഡിജെഎസിന്റെ പി.എസ്. രാജീവിന് 19,614 വോട്ടുകള്‍ ലഭിച്ചു. സിപിഐയുടെ പി. തിലോത്തമന് 81,197ഉം കോണ്‍ഗ്രസിന്റെ എസ്. ശരത്തിന് 74,001ഉം വോട്ടുകളാണ് ലഭിച്ചത്. ആലപ്പുഴയില്‍ ബിജെപിയുടെ അഡ്വ. രണ്‍ജിത് ശ്രീനിവാസന് 18,214 വോട്ടുകള്‍ ലഭിച്ചു. സിപിഎമ്മിലെ ടി.എം. തോമസ് ഐസക്കിന് 83,211 വോട്ടുകളും യുഡിഎഫിലെ ലാലി വിന്‍സെന്റിന് 52,179 വോട്ടുകളുമാണ് ലഭിച്ചത്. ഹരിപ്പാട് ബിജെപിയുടെ ഡി. അശ്വനീദേവിന് 12,985 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ രമേശ് ചെന്നിത്തലയ്ക്ക് 75,980ഉം സിപിഐയുടെ പി. പ്രസാദിന് 57,359 വോട്ടുകളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: