കണ്ണൂര്‍: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ സിപിഎം സംഘം ജില്ലയില്‍ വ്യാപകമായി നടത്തിയ അക്രമത്തില്‍ നിരവധി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും സ്ഥാപനങ്ങളും വായനശാലകളും തകര്‍ക്കപ്പെട്ടു. വീടുകള്‍ തല്ലിത്തകര്‍ത്ത സിപിഎമ്മുകാര്‍ വ്യാപകമായി കൊള്ളയും നടത്തി.
ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മുണ്ടേരി കാനച്ചേരിയില്‍ വലിയപറമ്പില്‍ വിമലയെയും മകന് ഷിമിലിനെയും സിപിഎമ്മുകാര്‍ വീട്ടില്‍ കയറി അക്രമിച്ചു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അക്രമം നടന്നത്. സിപിഎമ്മുകാരായ കാരാട്ട് വിനോദന്‍, കുട്ടന് എന്ന പ്രജീഷ്, ദിജില്‍, അശ്വന്ത്, ജിജില്‍ എന്നിവരിടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. വീട്ടിനകത്ത് കയറിയ അക്രമികള്‍ ടിവിയുള്‍പ്പടെയുള്ള സാധനസാമഗ്രികള്‍ അടിച്ച് തകര്‍ത്തു. വീട്ടിനകത്ത് സൂക്ഷിച്ച അന്‍പതിനായിരം രൂപയും അക്രമികള്‍ എടുത്ത് കൊണ്ട് പോയി.
അഴീക്കോട് നിയോജകമണ്ഡലത്തിലെ മണലില്‍ ബിജെപി പ്രവര്ത്തകന് പ്രനിലിന്റെ വീട് സിപിഎമ്മുകാര്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. പ്രനിലിന്റെ വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ റനില്‍, അഖില്‍ എന്നിവരെ സിപിഎം സംഘം അക്രമിക്കുകയും ഇവര്‍ ഇരുവരും പ്രാണരക്ഷാര്‍ത്ഥം പ്രനിലിന്റെ വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് വീടിന് അക്രമം നടത്തിയത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണമായും അടിച്ച് തകര്‍ത്തു. പ്രനിലിന്റെ വീടിന്റെ ജനല്‍ ഗ്ലാസുകളും വാതിലുകളും കസേരകളും അടിച്ച് തകര്‍ത്തു. പൂച്ചെട്ടികള്‍ തകര്‍ത്ത് കിണറ്റിലെറിഞ്ഞു. സിപിഎം ക്രിമിനല്‍ നേതാവ് ധീരജ്കുമാര്‍, റിസ്വാന്, പ്രസൂണ്‍, നിഖില്‍ തുടങ്ങി അന്‍പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.
പന്നയാംപാറ ചാക്കാട്ടെ പീടികയില്‍ ദേശസേവാസംഘത്തിന്റെ ഓഫീസും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജിംനേഷ്യവും സിപിഎം സംഘം അടിച്ച് തകര്‍ത്തു. ജിംനേഷ്യത്തിനകത്തുള്ള ഉപകരണങ്ങള്‍ മുഴുവന്‍ അക്രമി സംഘം വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി. പ്രനിലിന്റെ വീട് തകര്‍ത്ത സംഘത്തിലുള്‍പ്പെട്ടവരാണ് ജിംനേഷ്യം തകര്‍ത്തതിന് പിന്നിലും.
നാറാത്ത് മാരാര്‍ജിമന്ദിരം ഏതാണ്ട് പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. വൈകുന്നേരം മൂന്ന് മണിയോടെയാണ് അക്രമം നടന്നത്. ഓഫീസിന്റെ ബോര്‍ഡും വാതിലും ജനലുകളും തല്ലിത്തകര്‍ത്ത സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പോയത്. നാറാത്തെ പങ്കജാക്ഷന്റെ മകന് ആദര്‍ശ്, അനുരാഗ്, അശ്വന്ത്, മടപ്പുരക്കല്‍ പവിത്രന്റെ മകന് നിധീഷ്, കൊരട്ടി രാജന്റെ മകന് വിഷ്ണു, ദേവദാസന്റെ മകന് സുധീഷ്, കൂടാളി ദിനേശന്റെ മകന് ഫിദന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്.
മട്ടന്നൂര്‍ ഏളക്കുഴിയില്‍ വീടുകള്‍ക്കും വായനശാല, അംഗന്‍വാടി എന്നിവക്കു നേരെയും അക്രമമുണ്ടായി. ബിജെപി ബൂത്ത് വൈസ് പ്രസിഡണ്ട് പി.പ്രമോദ്, രാഹുല്‍ എന്നിവരെ സിപിഎം സംഘം ക്രൂരമായി അക്രമിച്ചു.
മട്ടന്നൂര്‍ ഉരുവച്ചാലില്‍ സിപിഎം അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് വിനയന് തലക്ക് ഗുരുതരമായി പരിക്കേറ്റു. പെരിഞ്ചേരി ബാവോട്ടുമുക്കിലുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ.എം.മുരളീധരനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരേറ്റയില്‍ അഖിലിന് നേരെയും അക്രമമുണ്ടായി. ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സിപിഎം സംഘം അടിച്ചുതകര്‍ത്തു. ഇതിന് തൊട്ടടുത്തുള്ള ക്ഷീരോല്പാദക സംഘം ഓഫീസും തകര്‍ത്തു. ഉരുവച്ചാലില്‍ നിഖില്‍രാജിന്റെ ഇലക്ട്രോണിക്സ് കടയും തകര്‍ത്തിട്ടുണ്ട്.
പയ്യന്നൂര്‍ കോറോത്ത് സിപിഎമ്മുകാരുടെ അക്രമത്തില്‍ മാരകമായി പരിക്കേറ്റ ബിജെപി പ്രവര്ത്തകന് കെ.വി.റജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാള്‍, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങളുമായി സിപിഎം സംഘം നടത്തിയ അക്രമത്തില്‍ രജിന്റെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. വലതു കൈ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. സിഐടിയു പ്രവര്ത്തകന് പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജിനെ അക്രമിച്ചത്.
പന്തക്കലിനു സമീപം വയലില്‍ പീടികയിലെ നവോദയം വായനശാല സിപഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തു. പല ഭാഗങ്ങളിലുമുളള പ്രവര്‍ത്തകര്‍ ആഘോഷപ്രകടനത്തിന്റെ പേരില്‍ വാഹനങ്ങളിലെത്തി പരക്കെ അക്രമം നടത്തുകയായിരുന്നു. ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം വായനശാലയില്‍ അതിക്രമിച്ചു കയറി കണ്ണില്‍ക്കണ്ടതെല്ലാം തച്ചുടച്ചു. വയലില്‍ പീടികയില്‍ സ്ഥാപിച്ചിരുന്ന ഹിന്ദു ഐക്യവേദിയുടെ കൊടിമരവും, ബിജെപിയുടെ പ്രചരണ ബോര്‍ഡുകളും സംഘം തകര്‍ത്തു. തടിയന് പ്രകാശന്, ഹരീഷ് മുക്കില്‍ പീടിക, ധനീഷ്, ആകാശ്, പ്രശാന്ത് എന്ന ഉണ്ണി, ചിറക്കല്‍ താഴെക്കുനിയില്‍ ജിതേഷ്, വിജേഷ്, നാണപ്പന് എന്ന ഷിജീഷ്, ചളി നിശാന്ത്, അഭി മൂഴിക്കര എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
തലശ്ശേരി മേലൂരില്‍ സിപിഎം അക്രമത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മേലൂര്‍ കുന്നോത്ത് ഹൗസില്‍ അനില്‍കുമാറിന്റെ മകന് അനുഗ്രഹ്, ശിവതീര്‍ത്ഥത്തില്‍ പുരുഷുവിന്റെ മകന് നിഖില്‍, ആഷാകില് വിനോദന്റെ മകന് വിശാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിണറായിയില്‍ ബിജെപി പ്രവര്ത്തകന് പ്രതാപന്റെ വീടും പുത്തന്‍കണ്ടത്തില്‍ ഗണേശന്റെ വീടും സിപിഎമ്മുകാര്‍ തകര്‍ത്തു. പ്രകടനമായെത്തിയ അക്രമികളാണ് അഴിഞ്ഞാട്ടം നടത്തിയത്. മമ്പറത്ത് ബിജെപിയുടെ കൊടിമരം നശിപ്പിച്ചു.
തളിപ്പറമ്പ് കുറുമാത്തൂര്‍ പഞ്ചായത്തിലെ മഴൂരില്‍ ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരം സിപിഎമ്മുകാര്‍ എറിഞ്ഞു തകര്‍ത്തു. ഓഫീസില്‍ കയറിയ അക്രമികള്‍ പതാകകളും ബോര്‍ഡുകളും നശിപ്പിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന കടമ്പേരി ജയശ്രീയുടെ വീട്ടുമുറ്റത്തേക്ക് പടക്കമെറിഞ്ഞു. മണിക്കൂറുകളോളം ഇവരുടെ വീടിനു മുമ്പില്‍ അഴിഞ്ഞാട്ടം നടത്തി.
സിപിഎം ഗുണ്ടാ അക്രമം ജനങ്ങളുടെ സൈ്വര്യജീവിതം ഇല്ലാതാക്കുകയാണെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് എം.രാഘവന് പ്രസ്താവനയില്‍ പറഞ്ഞു. അക്രമം തുടര്‍ന്നാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പേരാവൂര്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. അക്രമങ്ങളില്‍ പരിക്കേറ്റ അഞ്ചോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെയാണ് ഇവിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ചീങ്ങാക്കുണ്ടം സ്വദേശികളായ മനിയേരി ഷിജു (30), സഹോദരന് ഷൈജു (27) എന്നിവരെ തലക്കടിയേറ്റ് സാരമായ പരിക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി യുടെ ആഹ്ലാദപ്രകടനത്തിനായി പോകാന്‍ ഒരുങ്ങവേ ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. നുച്ചിയാട് നെല്ലൂര്‍ സ്വദേശി മനീഷ് (22), തില്ലങ്കേരി ചാളപ്പറമ്പ് സ്വദേശി ശ്രീജിത്ത്, ഉളിക്കല്‍ പരിക്കളം സ്വദേശി ആനന്ദ് (21) എന്നിവര്‍ക്കും സിപിഎം അക്രമത്തില്‍ പരിക്കേറ്റു. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനീഷിനെ ഇവിടെ ബസ് സ്റ്റോപ്പില്‍ നില്‍ക്കവേയാണ് ഒരു സംഘം അക്രമിക്കുന്നത്. കല്ലുകൊണ്ടുള്ള അടിയില്‍ തലക്കും കണ്ണിനും പുറത്തും പരിക്കേറ്റു. മനീഷിന്റെ ആയിരം രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
പെരിങ്കരി സ്വദേശി വീടിനു സമീപം ഇന്റര്‍ലോക്ക് കമ്പനി നടത്തുന്ന സുരേന്ദ്രന്റെ ഇഷ്ടികക്കമ്പനിക്കും വീടിനും നേരെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തി. തെറിവിളിച്ചു കൊണ്ടെത്തിയ സംഘം ഇഷ്ടിക കമ്പനിയിലേക്ക് പടക്കം വലിച്ചെറിഞ്ഞു. വീടിനു നേരെ കല്ലേറും നടത്തി. വീടിന്നു മുന്‍പിലുണ്ടായിരുന്ന പൂച്ചെടികള്‍ പാടെ പിഴുതുമാറ്റി. ഇഷ്ടികകള്‍ തകര്‍ത്ത്. ബഹളം കേട്ട് പുറത്തേക്ക് ഇറങ്ങിവന്ന സുരേന്ദ്രന്റെ പ്രായമായ അമ്മക്ക് നേരെയും തെറിവിളി നടത്തി. ഇന്നലെ സന്ധ്യയോടെയായിരുന്നു അക്രമം.
തൂവ്വക്കുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ചേലക്കാട് നിഖില്‍(22)ചേലക്കാട് നിധിന്(20)എന്നിവരെയാണ് സിപിഎം സംഘം മര്‍ദ്ദിച്ചത്. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയില്‍ അയ്യപ്പമഠ പരിസരത്ത് വെച്ചാണ് അക്രമമുണ്ടായത്. സിപിഎം പ്രവര്‍ത്തകനായ അജീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് മര്‍ദ്ദിച്ചത്.പരിക്കേറ്റവരെ പാനൂര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.കൊളവല്ലൂര്‍ പോലീസ് കേസെടുത്തു.പൊയിലൂര്‍ മേഖലയില്‍ ആര്‍എസ്എസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് കൊലവിളി മുഴക്കിയാണ് സിപിഎം പ്രകടനം നടത്തിയത്.വളള്യായിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം.
കരേറ്റയില്‍ സിപിഎം വിജയാഹ്ലാദത്തിനിടെ വ്യാപക അക്രമം അഴിച്ചുവിട്ടു. പ്രകടന വാഹനവുമായി വന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ അക്രമോസക്തരാവുകയായിരുന്നു. കരേറ്റ ജയന്തി ആഘോഷക്കമ്മറ്റി, ഏളക്കുഴി അഗണവാടി, വായനശാല, ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് നീര്‍വേലി, നീര്‍വേലി ക്ഷിരോല്‍പാദന സൊസൈറ്റി കെട്ടിടം, ഉരുവച്ചാല്‍ ബിജെപി പ്രവര്‍ത്തകരുടെ ഇലക്ട്രിക്കല്‍ ഷോപ്പ്, ബാര്‍ബര്‍ഷോപ്പ് എന്നീ കടകളുമാണ് അക്രമികള്‍ നശിപ്പിച്ചിത്.
ജയന്തി ആഘോഷകമ്മറ്റിയുടെ ഗ്രില്‍സുകളും നീര്‍വേലി ക്ഷിരോല്‍പാദന സൊസൈറ്റിയിലെ വിലപിടിപ്പുള്ള ഉപകരണങ്ങളും അവിടെ സൂക്ഷിച്ചിരുന്ന 50,000 രൂപയും മോഷണംപോയി. അക്രമികള്‍ വഴിയില്‍ കണ്ടപ്രവര്ത്തകരെ അസഭ്യം പറയുകയും മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പികുകയും ചെയ്തു. പരിക്കേറ്റ അഖില്‍ (27), ഏളക്കുഴി പ്രമോദ് (35), രാഹുല്‍ (24) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഏളക്കുഴി മനോഹരന്റെ, മേലെകരേറ്റ ജനീഷ്, ദിനേശന്, എന്നിവരുടെ വീടക്രമിക്കുകയും വീട്ടിലുള്ള സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തു. ചോതാരയിലെ സുജിത്തിന്റെ വീടിനുനേരെ ബോംബെറിഞ്ഞു.
കാവുംഭാഗത്തെ ബിജെപി പ്രവര്‍ത്തകനായ കുയ്യാലി എംസി എന്ക്ലേവിനടുത്ത് ചെറുമഠത്തില്‍ ഷാജുവിന്റെ വീടിന് നേരെ ഒരുസംഘം സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നിട്ടുണ്ട്. വീട്ടുപറമ്പില്‍ നിന്ന് പൊട്ടാത്ത ഒരു ബോംബും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്.
മാഹി പന്തക്കലിനു സമീപം വയലില്‍ പീടികയിലെ നവോദയം വായനശാല സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തു. പല ഭാഗങ്ങളിലുമുളള പ്രവര്‍ത്തകര്‍ ആഘോഷപ്രകടനത്തിന്റെ പേരില്‍ വാഹനങ്ങളിലെത്തി പരക്കെ അക്രമം നടത്തുകയായിരുന്നു. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഘം വായനശാലയില്‍ അതിക്രമിച്ചു കയറി വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. വയലില്‍ പീടികയില്‍ സ്ഥാപിച്ചിരുന്ന ഹിന്ദു ഐക്യവേദിയുടെ കൊടിമരവും, ബി.ജെ.പിയുടെ പ്രചരണ ബോര്‍ഡുകളും സംഘം തകര്‍ത്തു. തടിയന് പ്രകാശന്, ഹരീഷ് മുക്കില്‍ പീടിക, ധനീഷ്, ആകാശ്, പ്രശാന്ത് എന്ന ഉണ്ണി, ചിറക്കല്‍ താഴെ കുനിയില്‍ ജിതേഷ്, വിജേഷ്, നാണപ്പന് എന്ന ഷിജീഷ്, ചളി നിശാന്ത്, അഭി മൂഴിക്കര എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്.
കുയിലൂരില്‍ ആഹ്ലാദപ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം സംഘം ബോംബെറിഞ്ഞു. പരിക്കേറ്റ കുയിലൂരിലെ സജീവ(30)നെ ഇരിക്കൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യങ്കോട് നടന്ന അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മനോജ്, രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: