ന്യൂദല്‍ഹി: സ്പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി തള്ളിയ പ്രത്യേക കോടതി വിധി വിവാദത്തിലേക്ക്. പ്രതികൂലവിധി കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്നാണ് ആരോപണം.മുന്‍ കേന്ദ്ര മന്ത്രി എ. രാജ പ്രതിയായ അഴിമതിയിടപാടില്‍ ചിദംബരത്തിന്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവുകളോടെ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന് സ്വാമിയാണ് പ്രത്യേക സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്. അന്ന് ധനമന്ത്രിയെന്ന നിലയില്‍ 2001ലെ സ്പെക്ട്രം വില നിലനിര്‍ത്താനും രണ്ട് ടെലികോം കമ്പനികളുടെ ഓഹരികള്‍ വിദേശസ്ഥാപനങ്ങള്‍ക്ക് വില്ക്കാനുമെടുത്ത തീരുമാനത്തില്‍ ചിദംബരത്തിന് പങ്കുണ്ടെങ്കിലും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ജഡ്ജി ഒ.പി. സെയ്നി ഹര്‍ജി തള്ളിയത്. വിധിന്യായത്തിന്റെ 60 ഖണ്ഡികകളിലും ഹര്‍ജിക്കാരന്റെ എല്ലാ ആരോപണങ്ങളോടും യോജിക്കുന്ന വിധിയിലെ അവസാന മൂന്നുഖണ്ഡികകളില് വന്നിട്ടുള്ള മനംമാറ്റമാണ് സംശയത്തിനിട നല്‍കിയിരിക്കുന്നത്. ഈ ഭാഗം ചില ഉന്നതതല സമ്മര്‍ദ്ദത്തിന്റെ ഫലമായി പിന്നീട് മാറ്റി എഴുതിയതാണെന്ന സംശയം നിലനില്‍ക്കുന്നതായി ദി സ്റ്റേറ്റ്സ്മാന് പത്രം ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ കുറ്റത്തിന്റെ പേരില്‍ മുന്‍ മന്ത്രി രാജ കോടതിയില്‍ വിചാരണ നേരിടുമ്പോള്‍ കുറ്റങ്ങള്‍ക്ക് പ്രേരണയും പിന്തുണയും നല്കിയവര് 1988ലെ അഴിമതി നിരോധന നിയമത്തിന്റെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ അനുസരിച്ച് അതില്‍ നിന്ന് രക്ഷപ്പെടുന്നതെങ്ങിനെയെന്ന നിര്‍ണ്ണായക ചോദ്യവും പത്രം ഉന്നയിച്ചിട്ടുണ്ട്. ചിദംബരത്തിനെതിരെയുള്ള ഹര്‍ജിയില്‍ ശനിയാഴ്ച രാവിലെ 10.30ന് നടത്തുമെന്ന് കരുതിയിരുന്ന വിധിപ്രഖ്യാപനം മണിക്കൂറുകള്‍ വൈകി ഉച്ചക്ക് 1.30നാണ് ഉണ്ടായത്. വിധിന്യായത്തിലെ പൊരുത്തക്കേടുകളും വിധി പ്രഖ്യാപനത്തിലെ കാലതാമസവുമെല്ലാം കൂട്ടിവായിക്കേണ്ടതാണെന്നും ചില നിക്ഷിപ്ത താല്പര്യക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തിന് ജഡ്ജി വഴങ്ങിയെന്ന് സംശയിക്കുന്നതായും സ്റ്റേറ്റ്സ്മാന്റെ ഞായറാഴ്ചത്തെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോര്‍ജ് ഓര്‍വലിന്റെ ‘അനിമല്‍ഫാം’ എന്ന കൃതിയില്‍ ‘എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തുല്യരാണെന്ന വാചകമാണ് സ്വാമിയുടെ ഹര്‍ജി തള്ളിക്കൊണ്ടുള്ള സെയ്നിയുടെ ഉത്തരവ് ഒാര്‍മ്മിപ്പിക്കുന്നത്. വന്‍ വിവാദമായ സ്പെക്ട്രം ഇടപാടില്‍ ഗുരുതരമായ പാളിച്ചകളും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടുദിവസം മുമ്പാണ് 122 സ്പെക്ട്രം ലൈസന്‍സുകള്‍ സുപ്രീംകോടതിയുടെ ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ രാജ്യത്തെ പരമോന്നത കോടതിതന്നെ സ്ഥിരീകരിക്കുകയും ചെയ്തതാണ്. ഒരു കുറ്റം ചെയ്ത വ്യക്തിയെപ്പോലെ തന്നെ അതിന് പിന്തുണയും പ്രേരണയും നല്കിയ ആളും ഉത്തരവാദിയാണ്. അഴിമതി നിരോധന നിയമത്തിന്റെ പത്താം വകുപ്പ് പരിഗണിക്കാതെ എങ്ങനെയാണ് സിബിഐ കോടതിക്ക് ചിദംബരത്തിനെതിരായ ഹര്‍ജി തള്ളാന്‍ കഴിഞ്ഞതെന്നും ‘സ്റ്റേറ്റ്സ്മാന്’ ചോദിച്ചിരിക്കുന്നു.
നിയമത്തിന്റെ 8, 9 വകുപ്പ് പ്രകാരം രാഷ്ട്രത്തെ വഞ്ചിച്ച കുറ്റം ചെയ്യുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന പൊതുസേവകര്‍ ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷക്കും പിഴയ്ക്കും വിധേയരാണ്. എന്നാല്‍ രണ്ട് വിവാദ തീരുമാനങ്ങളിലും പങ്കാളിയായപ്പോള്‍ തന്നെ ചിദംബരം ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയായതിന് തെളിവില്ലെന്നാണ് വിധിയിലെ വാദം. ഇതിന്റെയടിസ്ഥാനത്തില്‍ 2001-ലെപ്പോലെ സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിക്കാനുള്ള തന്റെ തീരുമാനത്തിനും ക്രിമിനല്‍ സ്വഭാവമില്ലെന്ന് വാദിക്കാന്‍ രാജക്ക് കഴിയുമെന്നും പത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സ്പെക്ട്രം കേസില്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നതായുള്ള ആരോപണം ശരിവെക്കുന്നതാണ് സ്റ്റേറ്റ്സ്മാന്റെ മുഖപ്രസംഗം. ഇത് മറ്റൊരു വന്‍ വിവാദത്തിന് വഴിതെളിക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: