പാലക്കാട്: തമിഴ്നാട് ജില്ലയിലെ പൊള്ളാച്ചിയില്‍ നിന്നും കേരളത്തിലേക്കുള്ള രാത്രികാല യാത്രക്കാര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം പതിവാകുന്നു. കേരള സ്റ്റേറ്റ് കോര്‍പ്പറേഷന്റെ ബസിനെ ആശ്രയിക്കുന്ന യാത്രക്കാരാണ് ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത്. ലേലം വിളി എന്ന പേരില്‍ നടക്കുന്ന ഈ ആക്രമണത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയാണ്.
രാത്രികാലങ്ങളില്‍ ബസില്‍ യാത്രക്കാര്‍ കയറിയ ശേഷം കച്ചവടക്കാരനെന്ന വ്യാജേന ഒരാള്‍ ബസില്‍ കയറും. തുടര്‍ന്ന് തന്റെ കൈയിലുള്ള തുണിത്തരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിട്ട് യാത്രക്കാരോട് ഒരു വില പറഞ്ഞ ശേഷം ലേലത്തില്‍ കൂടാന്‍ ആവശ്യപ്പെടും. ആരും ലേലത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നില്ലെങ്കില്‍ വെറുതെ എന്തെങ്കിലും ഒരു തുക പറയാന്‍ നിര്‍ബന്ധിക്കും. അതിന് ശേഷം ലേലസംഖ്യ ഒത്തില്ലെന്ന് പറഞ്ഞ് തുക പറഞ്ഞവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. പിന്നീട് മറ്റൊരു തുണി പുറത്ത് നില്ക്കുന്ന സഹായിയില്‍ നിന്നും വാങ്ങുകയും ലേലം നടത്തുകയും ചെയ്യുന്നു.
സംഭവത്തില്‍ രസം കയറുന്ന യാത്രക്കാര്‍ ലേലത്തില്‍ പങ്കെടുക്കുകയും വെറുതെ ഒരു തുക പറയുകയും ചെയ്യും. അപ്പോഴേയ്ക്കും ഇയാള്‍ ലേലതുക കൂട്ടുകയും ആളുകളോട് തമാശയ്ക്ക് ലേലത്തില്‍ പങ്കെടുക്കാനും ആവശ്യപ്പെടും. തമാശയാണെന്ന് പറഞ്ഞ് ലേലം വിളിക്കുന്ന ആളോട് ലേലത്തുക നല്‍കണമെന്ന് ആവശ്യപ്പെടുന്നതോടെ വാക്കുതര്‍ക്കം തുടങ്ങുകയായി. തുക കൊടുക്കാന്‍ വിസമ്മതിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ ബസിലേക്ക് കയറുകയും യാത്രക്കാരനെ മര്‍ദ്ദിക്കുകയും പണം കവരുകയും ചെയ്യും. ഇതിനെതിരെ അപ്പോള്‍ പരാതിപ്പെടാന്‍ സൗകര്യം ലഭിക്കാത്തതിനാലും തദ്ദേശവാസികളായ യാത്രക്കാരുടെ നിസഹകരണവും അക്രമികള്‍ക്ക് വളമാകുന്നുണ്ട്. ഈ ആക്രമണത്തിന് ബസ്സ്റ്റാന്‍ഡിലെ മറ്റ് കച്ചവടക്കാരുടെയും ഒത്താശയുമുണ്ട്.
കേരള സ്റ്റേറ്റ് കോര്പ്പറേഷന് ബസിലെ ജീവനക്കാര്‍ ഈ അതിക്രമത്തിനെതിരെ ചെറുവിരല്‍ അനക്കാത്തതും നിയമപരമായി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതും അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: