ഈ തെരഞ്ഞെടുപ്പിലെ യഥാർത്ഥ വിജയി ദേശീയ ജനാധിപത്യ സഖ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇരു മുന്നണികൾക്കും ബദലായി ദേശീയ ജനാധിപത്യസഖ്യം ഉയർന്നു വന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാന സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ ഒമ്പത് ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യം അധികമായി നേടി. അതേസമയം എൽഡിഎഫിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 890,000 വോട്ടുകള്‍ മാത്രമാണ് കൂടിയത്. രണ്ടു വർഷം മുൻപ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിനേക്കാൾ 12 ലക്ഷം വോട്ടുകളാണ് എൻഡിഎ അധികമായി നേടിയത്. ഇരു മുന്നണികളും ഒത്തു കളിച്ചില്ലായിരുന്നെങ്കില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ നിരവധി പേർ വിജയിക്കുമായിരുന്നു. ഏഴ് മണ്ഡലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യ സ്ഥാനാർത്ഥികൾ രണ്ടാമതെത്തി. മഞ്ചേശ്വരത്ത് വെറും 89 വോട്ടുകൾക്കാണ് ബിജെപിയുടെ കെ സുരേന്ദ്രൻ തോറ്റത്. മൂന്ന് മണ്ഡലങ്ങളിൽ അമ്പതിനായിരത്തിന് മുകളിൽ വോട്ടുനേടാൻ ബിജെപിക്കായി. 24 മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിന് മുകളിൽ വോട്ടുനേടാനും സഖ്യത്തിനായിട്ടുണ്ട്. കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷമായി ബിജെപി വളർന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. യുഡിഎഫ് ദുഷ്ഭരണത്തിനെതിരായ വിധിയെഴുത്ത് ബിജെപിക്ക് അനുകൂലമാണ്. 140 മണ്ഡലങ്ങളിലും മുന്നേറ്റം നടത്തിയ ഏക മുന്നണി ദേശീയ ജനാധിപത്യ സഖ്യമാണെന്നും കുമ്മനം പ്രസ്താവനയിൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: