ന്യൂദൽഹി: അതിർത്തിയിലെ അനധികൃത കുടിയേറ്റത്തെ അവസാനിപ്പിക്കുക എന്നതാണ് തന്റെ പ്രധാന അജണ്ടയെന്ന് ആസാമിന്റെ നിയുക്ത മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. ഭാരതം-ബംഗ്ലാദേശ് അതിർത്തി കവാടങ്ങൾക്ക് സുരക്ഷ നൽകുകയാണ് തന്റെ സർക്കാരിന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
ഭാരതത്തിന്റെ അതിർത്തി വഴി നിരവധി ബംഗ്ലാദേശികൾ നുഴഞ്ഞുകയറുന്നുണ്ട്. ഇത് ആസാമിലെ സാധാരണ ജനങ്ങൾക്കും ദേശത്തിനും വിപത്തുകൾ നൽകുന്നു. ഇത് അവസാനിപ്പിക്കണം. സാധാരണ ജനങ്ങളുടെ സ്വത്തിനും, ജീവനും, അവകാശങ്ങൾക്കും സുരക്ഷ നൽകുന്നതാവും തന്റെ സർക്കാരെന്ന് നിയുക്ത ബിജെപി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരമേറ്റതിനു ശേഷം അതിർത്തി വഴിയുള്ള കുടിയേറ്റത്തെ നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിർത്തി സംസ്ഥാനത്തും തങ്ങൾക്ക് അധികാരം ലഭിച്ചിരിക്കുന്നു. ഇനി അനധികൃത കുടിയേറ്റത്തെ ഏതു വിധേനയും ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആസാം വിഷൻ ഡോക്യുമെന്റ് 2016-2025” പദ്ധതി പ്രകാരം ആസാമിലെ ജനങ്ങളുടെ ജീവിതത്തെ സുരക്ഷിതമാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി മൂലം അനധികൃത കുടിയേറ്റക്കാർക്ക് സർക്കാർ ജോലിയിൽ പ്രവേശനം നൽകുന്നത് അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: