മഹാ പരാക്രമിയായ സുഗ്രീവന് രാമന്റെ അനുമതിയോടെ ഹനുമാനോട് പറഞ്ഞു. കുംഭകര്‍ണ്ണനും അതികായനുമൊക്കെ മരിച്ചതിനാല്‍ രാവണന് ഉടനെ യുദ്ധത്തിനു വരുകയില്ല. നമുക്കിന്ന്രാത്രി ലങ്കാനഗരം നശിപ്പിക്കണം. കൈയൂക്കുള്ള വാനരന്മാര് രാത്രിയായപ്പോള്‍ പന്തങ്ങളും മറ്റായുധങ്ങളുമായി ലങ്കാപുരിയിലേക്കു നീങ്ങി. വാനരപ്പടവരുന്നതുകണ്ട് കാവല്ക്കാര് ഓടിപ്പോയി.
വാനരന്മാര് ഗോപുരങ്ങള്‍, തെരുവുകള്‍, വീടുകള്‍ ഇവയൊക്കെ ഇടിച്ചു നിരത്തിയും തീവച്ചും നശിപ്പിച്ചു. കൂട്ട നിലവിളികള്‍ ഉയര്‍ന്നു. എഴുത്തച്ഛന്റെ കിളി പാടുന്നു.
പ്രസാദ ഗോപുരമഹര്മ്മ്യഗേഹങ്ങളും
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും
ആയുധശാലകളാഭരണങ്ങളുമായ
തനങ്ങളും മജ്ജനശാലയും
വാരണവൃന്ദവും വാജിസമൂഹവും
തേരുകളും വെന്തുവെന്തു വീണീടുന്നു
(മനോഹരമായ മണിമാളികകള്‍, കോട്ടകള്‍, ഗോപുരങ്ങള്‍, കറുത്തീയം, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയും ആയുധപ്പുരകളും, ആഭരണശാലകളും, ഗൃഹങ്ങളും, കുളിപ്പുരകളും, ആനക്കൂട്ടങ്ങളും, കുതിരകളും, തേരുകളുമൊക്കെ വെന്തുരുകുന്നു) ശ്രീരാമശരങ്ങള് മാരിപോലെ വന്നുപതിച്ച് അനേകംപേര്‍ കൊല്ലപ്പെട്ടു. അവിടെയാകെ ബഹളം.
രാക്ഷസന്മാരുടെ നിലവിളി, രാക്ഷസസ്ത്രീകളുടെ കൂട്ടക്കരച്ചില്‍, വാനരന്മാരുടെ അലര്‍ച്ച, രാഘവേന്ദ്രന്റെ ഞാണൊലി, ആനകള്‍ വെന്തുരുകിയ ചിന്നംവിളി, കുതിരകളുടെ ദീനനാദം എന്നിവ ഉയര്‍ന്നു. മാരുതി ചുട്ടതിനേക്കാള് കൂടുതല്‍ നാശം നഗരത്തിനുണ്ടായി. ഇന്ദ്രജിത്ത് എല്ലാവരെയും ജയിച്ചുവന്നിട്ട് ഇപ്പോഴിതാ വാനരപ്പട അതിഭയങ്കരമായിപ്പോരാടുന്നു. ചത്തവരൊക്കെ ജീവിച്ചു വന്നതെങ്ങനെ? എന്തായാലും ഇവരെ എതിര്‍ക്കണമല്ലോ. കുംഭകര്‍ണന്റെ മക്കള്‍ വീരന്മാരായ കുംഭനും, നികുംഭനും യുദ്ധത്തിനിറങ്ങിയിട്ടില്ല. രാവണന് കുംഭനെവിളിച്ച് വാനരപ്പടയെ നേരിടാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: