വാഷിങ്ടണ്‍: അമേരിക്കയില്‍ ഭാരതീയനായ ഡോക്ടര്‍ക്ക് മേല്‍ കൊലക്കുറ്റം. ഭാരതീയനായ മനഃശാസ്ത്രജ്ഞന് ഡോ. നാഗേന്ദ്ര നാഗറെഡ്ഡിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളത്. അറ്റ്ലാന്റയില്‍ നിന്നുളള റെഡ്ഡിയെ ജനുവരിയില്‍ തന്നെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് കുറ്റം ചുമത്തിയത്.
മുപ്പത്താറു പേരെ ഇയാള്‍ കൊലപ്പെടുത്തിയെന്നും, 57 പേര്‍ക്ക് നിരോധിത മരുന്നുകള്‍ നല്‍കിയതായും ആരോപണമുണ്ട്. നാഗറെഡ്ഡി സ്ഥിരമായി അനാവശ്യ മരുന്നുകള്‍ അമിത അളവില്‍ രോഗികള്‍ക്ക് നല്‍കാറുണ്ടായിരുന്നെന്നും ആരോപണമുണ്ട്. മരണത്തിന്റെ ഡോക്ടര്‍ എന്നാണ് ഇയാളെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. യാതൊരു പരിശോധനാഫലങ്ങളും ഇല്ലെങ്കില്‍ പോലും ഇയാള്‍ മരുന്നുകള്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും ആരോപണമുണ്ട്.
വലിയ ശേഷിയുളള വേദന സംഹാരികളാണ് ഡോക്ടര്‍ നല്‍കിയിരുന്നത്. പന്ത്രണ്ട് പേര് അമിത അളവില്‍ ഗുളികകള്‍ കഴിച്ച് മരിക്കുകയുണ്ടായി. മുപ്പത്താറുപേര് ഇയാളുടെ ചികിത്സ മൂലം സാവകാശം മരിച്ചെന്നും പറയുന്നു. ഓക്സിസോഡോണ്, ഹൈഡ്രോസോഡോണ്, ഫെന്റാനില്‍, മെത്തഡോണ്‍ തുടങ്ങിയ ഉഗ്രശേഷിയുളള മരുന്നുകളാണ് ഇയാള്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന് പുറമെ ചില മയക്കുമരുന്നുകളും നിര്ദ്ദേശിക്കാറുണ്ടായിരുന്നത്രെ. കേസ് ജൂലൈ 7ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: