ആലപ്പുഴ: ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷംവന് വിജയം നേടിയെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥികളില്‍ ജി. സുധാകരനു മാത്രം വോട്ടുകുറഞ്ഞത് പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. സിപിഎമ്മിന്റെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം തന്നെ വന്‍തോതില്‍ വോട്ടു കൂടിയപ്പോഴാണ് അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയും സിപിഎം ഔദ്യോഗിക വിഭാഗത്തിലെ കരുത്തനുമായ സുധാകരനുമാത്രം വോട്ടുകുറഞ്ഞത്.
659 വോട്ടുകളുടെ കുറവാണ് ഇത്തവണ സുധാകരനുണ്ടായത്. 2011ലെ തെരഞ്ഞെടുപ്പില്‍ 63,728 വോട്ടുകളാണ് സുധാകരനു ലഭിച്ചത്. എന്നാല്‍ ഇത്തവണ 63069 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ഗണ്യമായി കുറഞ്ഞതുകൊണ്ടാണ് സുധാകരന് ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിച്ചത്. മറ്റ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എല്ലാവര്ക്കും ഭുരിപക്ഷം വര്ദ്ധിച്ചതിനൊപ്പംതന്നെ അവരവര്‍ പിടിച്ച വോട്ടും വര്‍ദ്ധിച്ചു.
സുധാകരനെതിരെ പാര്‍ട്ടിയില്‍ ആസൂത്രിത നീക്കം നടന്നുവെന്നത് വ്യക്തമാക്കുന്നതാണ് വോട്ടിങ് നിലവാരം. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 7,000ഓളം വോട്ടുകളുടെ കുറവാണുണ്ടായത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 20,000ലേറെ വോട്ടുകളുടെ വര്‍ദ്ധനവാണുണ്ടായത്. കോണ്‍ഗ്രസിലെ ഒരുവിഭാഗം വോട്ടു മറിച്ചു നല്കിയില്ലായിരുന്നുവെങ്കില് സുധാകരന്റെ ഭൂരിപക്ഷം നാമമാത്രമായേനെ. മറ്റുമണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് 5,000 മുതല്‍ 10,000 വരെ വോട്ടുകളുടെ വര്‍ദ്ധനവുണ്ടായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഹരിപ്പാട്ടെ സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലയ്ക്കും ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി എസ്. ശരത്തിനും മാത്രമാണ് വോട്ടുവര്ദ്ധനവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: