കൊച്ചി: തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ അഞ്ച് മണിക്കുറോളം ഗതാഗത തടസം നേരിട്ടുവെന്നും നിയമവിരുദ്ധമായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍പാഷ നല്കിയ കത്ത് പൊതുതാല്പര്യ ഹര്‍ജിയായി ഹൈക്കോടതി പരിഗണിക്കും.
ജസ്റ്റീസ് കെമാല്‍പാഷയുടെ കത്ത് പൊതു താല്‍പര്യഹര്‍ജിയുടെ ചുമതലയുള്ള ജസ്റ്റിസ് ആന്റണി ഡൊമനിക്കിനു കൈമാറിയിരുന്നു. തുടര്‍ന്നു ഇതു സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കത്ത് പൊതുതാല്പര്യഹര്ജിയായി പരിഗണിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് നിര്‍ദ്ദേശം നല്കി.
മെയ് 12ന് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന കൊട്ടിക്കലാശത്തില്‍ ദേശീയപാത, സംസ്ഥാനപാത, ജങ്ഷനുകള്‍ എന്നിവിടങ്ങളില്‍ മണിക്കുറുകളോളം ഗതാഗതസ്തംഭനം ഉണ്ടായെന്നു കത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഗതാഗത തടസം മൂലം ബുദ്ധിമുട്ടി. ഗതാഗതം തടസപ്പെടുത്തി ഇത്തരത്തിലുള്ള റോഡ് ഉപരോധം മനുഷ്യാവകാശ-ഭണഘടനാ ലംഘനമാണെന്നു കത്തില്‍ പറയുന്നു.
പൊതു റോഡ് കളി സ്ഥലമാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനു കോടതി ഇടപെടണം, പൊതുതാല്പര്യ ഹര്‍ജിയായി പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: