ഡമാസ്കസ്: സിറിയയിലെ നയതന്ത്ര കാര്യാലയം അമേരിക്ക അടച്ചു. ഹോംസ് നഗരത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം വിമതര്‍ക്കു നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. അംബാസിഡര്‍ റോബര്‍ട്ട് ഫോര്‍ഡ് അടക്കമുള്ള എംബസി ഉദ്യോഗസ്ഥരെല്ലാം അമേരിക്കയിലേക്ക് മടങ്ങിയെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുലാന്‍ഡ് അറിയിച്ചു.
അതേസമയം വിമതരുടെ താവളമായ ഹോംസ് നഗരത്തില്‍ സൈന്യം ആക്രമണം തുടരുകയാണ്. രണ്ടു ദിവസം മുമ്പ് നടത്തിയ ആക്രമണത്തില്‍ 217 പേര് കൊല്ലപ്പെട്ടിരുന്നു. 36 വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. ഖാലിദിയ ജില്ലയില്‍ മാത്രം 138 പേര് കൊല്ലപ്പെട്ടു. പതിനൊന്നുമാസം മുമ്പ് ഭരണവിരുദ്ധ പ്രക്ഷോഭം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
ഈജിപ്ത്, ബ്രിട്ടന്, കുവൈത്ത് എന്നിവിടങ്ങളിലെ സിറിയന്‍ എംബസികള്‍ക്കു നേരേയും ആക്രമണമുണ്ടായി. കുവൈത്ത് എംബസിയില്‍ അതിക്രമിച്ചുകടന്ന സിറിയക്കാരും ഏതാനും കുവൈത്തുകാരും ദേശീയപതാക താഴെയിടുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
11 മാസങ്ങളായി തുടരുന്ന കലാപത്തില്‍ പതിനായിരത്തിലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഹോംസിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്നു മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: