പൊന്‍കുന്നം: വേനല്‍മഴ ആരംഭിച്ചതോടെ മലയോര പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നു. ഡെങ്കിപ്പനി ബാധിതരെ പല മേഖലകളിലും കണ്ടെത്തി. പാറത്തോട്, മുണ്ടക്കയം, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ നിരവധിപ്പേര്‍ക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയിരിക്കുന്നത്. രോഗം ബാധിച്ച നിരവധിപ്പേരാണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടിയെത്തിയിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഈ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. ആശ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. എന്നാല്‍, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കൊക്കയാര്‍ പഞ്ചായത്തിലെ മേലോരം ഹെല്‍ത്ത് സെന്ററില്‍ നിന്നുവേണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ എത്തേണ്ടത്. എന്നാല്‍, യാത്രാ സൗകര്യവും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തത് പ്രതിരോധ നടപടികളെ ബാധിക്കുന്നുണ്ട്. റബര്‍, കൈതത്തോട്ടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നതാണ് രോഗങ്ങള്‍ പടരുവാന്‍ കാരണം. തെരഞ്ഞെടുപ്പായതിനാല്‍ മഴക്കാല പൂര്‍വ പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാന്‍ വൈകിയതും രോഗ വ്യാപനത്തിനു കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വീടിനും സ്ഥാപനത്തിലും ചുറ്റുപാടിലുമായി അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, ടയര്‍, ചിരട്ട, കളിപ്പാട്ടങ്ങള്‍, പൂച്ചട്ടികള്‍, വീടുനുമുകളിലെ ടെറസ് സണ്‍ഷെയ്ഡുകളില്‍, വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെ ഡങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതിന് കാരണമാകുന്നതിനാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കണം. വെള്ളം ശേഖരിച്ചു വയ്ക്കുമ്പോള്‍ കൊതുക് കടക്കാത മൂടി സൂക്ഷിക്കണം. പാഴ് വസ്തുക്കള്‍ കത്തിക്കാവുന്നവ കത്തിച്ചു കളയേണ്ടതുമാണ്. റീസൈക്കിള്‍ ചെയ്യാവുന്ന പാഴ് വസ്തുക്കള്‍ മാറ്റിയും കുഴിച്ചു മൂടേണ്ടവ കുഴിച്ചു മൂടിയും കൊതുകു പെരുകുന്ന സാഹചര്യം ഒഴിവാക്കണം. ആഴ്ചയിലൊരിക്കല്‍ ‘ഡ്രൈഡേ’ ആചരിച്ച് കൂത്താടികള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കണം. റബര്‍ തോട്ടങ്ങളില്‍ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.
വേനല്‍മഴയില്‍ ജലസ്രോതസ്സുകള്‍ മലിനപ്പെടാനുളള സാദ്ധ്യതയുണ്ട്. ഇത് മഞ്ഞപ്പിത്തം, വയറിളക്കം, രോഗങ്ങള്‍ പോലുളള പകര്‍ച്ച വ്യാധികള്‍ക്ക് സാദ്ധ്യതയുണ്ടാകും. തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം. എല്ലാ കിണറുകളും കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം.
രോഗാരംഭത്തിലെ ചികിത്സ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ് എലിപ്പനി. എലിമൂത്രം, നാല്ക്കാലികളുടെ മൂത്രം എന്നിവ വഴി മലിനപ്പെട്ട ഇടങ്ങളില്‍ സമ്പര്‍ക്കമുണ്ടാകുന്നവരിലാണ് രോഗം കണ്ടു വരുന്നത്. ചതുപ്പു പ്രദേശങ്ങളിലോ കാര്‍ഷിക മേഖലയിലോ തൊഴിലുറപ്പു മേഖലയിലോ ജോലി ചെയ്യുന്നവര്‍ക്ക് രോഗബാധയ്ക്ക് സാദ്ധ്യത കൂടുതലാണ്. ഇത്തരം വിഭാഗത്തിലുളളവര്‍ പ്രതിരോധ മരുന്നുകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.എന്‍.പ്രിയ, ജില്ലാ മലേറിയ ഓഫീസര്‍ അനില്‍ കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍, മാസ് മീഡിയ ഓഫീസര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: