തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തോടനുബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കം. സിപിഐയും ചെറുകക്ഷികളുമാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉന്നയിച്ചിരിക്കുന്നത്. സിപിഐക്ക് കഴിഞ്ഞ തവണ നാലുമന്ത്രി സ്ഥാനം നല്‍കിയിരുന്നു. ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്നാണ് സിപിഐയുടെ നിലപാട്. സിപിഐയില്‍ തന്നെ മന്ത്രിസ്ഥാനത്തിനായി മത്സരം തുടങ്ങിയിട്ടുണ്ട്. രണ്ടു തവണ മന്ത്രിയായവര്‍ക്ക് വീണ്ടും അവസരം നല്കണ്ടാ എന്ന നിലപാടിലാണ് നേതൃത്വം.
സി.ദിവാകരനെ ഒഴിവാക്കി പകരം സുനില്‍കുമാറിന് മന്ത്രിസ്ഥാനം നല്‍കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. എന്നാല്‍ ദിവാകരന് പിന്മാറാന് തയ്യാറല്ല. സിപിഐയില്‍ നിന്നും ആരൊക്കെ മന്ത്രിയാകണമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് എംഎന്‍ സ്മാരകത്തില്‍ യോഗം ചേരുന്നുണ്ട്.
ഒരു എംഎല്‍എ മാത്രം ഉള്ള കക്ഷികള്‍ക്ക് മന്ത്രി സ്ഥാനം നല്കണ്ടാ എന്ന നിലപാട് സിപിഎമ്മും സിപിഐയും ചേര്‍ന്ന് സ്വീകരിക്കാന്‍ നീക്കം നടത്തുന്നു. ആ സ്ഥാനങ്ങള്‍ പരസ്പരം പങ്കുവയ്ക്കാം എന്ന നിലപാടിലാണ് ഇരുമുന്നണികളുടെയും നേതൃത്വം. സിപിഎമ്മും സിപിഐയും ചേര്‍ന്നാല്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. അതിനാല്‍ ചെറുകക്ഷികളെ തങ്ങളുടെ വരുതിക്ക് നിര്‍ത്താമെന്നും കരുതുന്നു.
കേരള കോണ്‍ഗ്രസ് ബിയെ മുന്നണിയില്‍ എടുത്തിട്ടില്ലെങ്കിലും ഗണേഷ്കുമാറിന് മന്ത്രി സ്ഥാനം നല്‍കണമെന്നാണ് സിപിഎം നേതൃത്വത്തിനുള്ളത്. അതോടൊപ്പം ആര്‍എസ്പിയെ വട്ടപൂജ്യമാക്കുന്നതിന് ഒരു പരിധിവരെ സഹായിച്ച ആര്‍എസ്പി ലെനിനിസ്റ്റ് വിഭാഗത്തിലെ കോവൂര്‍കുഞ്ഞുമോനും മന്ത്രിസ്ഥാനം നല്കണമെന്നുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എസും സിഎംപി അരവിന്ദാഷന്‍ വിഭാഗവും മന്ത്രിസ്ഥാനത്തിനായി അവകാശ വാദം ഉന്നയിച്ചേക്കാം. അതിനാല്‍ ഗണേഷിന് മാത്രം മന്ത്രിസ്ഥാനം നല്‍കാനാണ് തത്വത്തില്‍ തീരുമാനം. ഇല്ലെങ്കില്‍ മന്ത്രിമാരുടെ എണ്ണം കൂട്ടേണ്ടതായി വരും .മന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയോഗം തിങ്കളാഴ്ച ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: